Sorry, you need to enable JavaScript to visit this website.

പത്ത് ഗോള്‍ ത്രില്ലറില്‍ ഈസ്റ്റ്ബംഗാള്‍ തോറ്റു 

മഡ്ഗാവ് - ഇഞ്ചുറി ടൈമില്‍ മാത്രം മൂന്നു ഗോള്‍ പിറന്ന ഐ.എസ്.എല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ ഒഡിഷ എഫ്.സി 6-4 ന് ഈസ്റ്റ്ബംഗാള്‍ എഫ്.സിയെ തോല്‍പിച്ചു. ആദ്യം ഗോളടിച്ച ഈസ്റ്റ്ബംഗാള്‍ 1-4 ന് പിന്നിലായ ശേഷം ആഞ്ഞടിച്ചെങ്കിലും വിജയം നേടാനായില്ല. ഇഞ്ചുറി ടൈമില്‍ ഈസ്റ്റ്ബംഗാള്‍ രണ്ടു ഗോളോടെ 5-4 ലെത്തി. എന്നാല്‍ ഒരു ഗോള്‍ കൂടി മടക്കി ഒഡിഷ ജയം ഭദ്രമാക്കി. 
തുടര്‍ച്ചയായ രണ്ടാം ഐ.എസ്.എല്ലിലും ഈസ്റ്റ്ബംഗാള്‍ നിരാശപ്പെടുത്തുകയാണ്. ഈ സീസണില്‍ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ ഒരു പോയന്റ് മാത്രമാണ് അവരുടെ സമ്പാദ്യം. കഴിഞ്ഞ സീസണില്‍ 11 ടീമുകളില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു ഈസ്റ്റ്ബംഗാള്‍. ഒഡിഷ അവസാനവും. ഈ സീസണില്‍ രണ്ടു കളികളില്‍ ഒഡിഷയുടെ രണ്ടാം ജയമാണ് ഇത്. ആറ് പോയന്റുമായി അവര്‍ എ.ടി.കെ മോഹന്‍ബഗാനും ചെന്നൈയനുമൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ്. 
ഡാരന്‍ സിഡോളിലൂടെ 13ാം മിനിറ്റില്‍ ഈസ്റ്റ്ബംഗാള്‍ ലീഡ് നേടിയെങ്കിലും ഹെക്ടര്‍ റോഡാസിന്റെ ഇരട്ട ഗോളില്‍ ഒഡിഷ തിരിച്ചടിച്ചു (33, 40). ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഹാവി ഹെര്‍ണാണ്ടസും സ്‌കോര്‍ ചെയ്തു. അരിദയ് കബ്രേര 71ാം മിനിറ്റില്‍ ഒഡിഷയുടെ ലീഡ് 4-1 ആയി ഉയര്‍ത്തി. പത്തു മിനിറ്റിനു ശേഷം തോംകോസിയേം ഹാവോകിപ്പിലൂടെ ഈസ്റ്റ്ബംഗാള്‍ രണ്ടാം ഗോള്‍ നേടിയെങ്കിലും രണ്ടു മിനിറ്റിനകം ഐസാക് വാന്‍ലാല്‍റുവാന്‍തഫേല മൂന്നു ഗോള്‍ തിരിച്ചുപിടിച്ചു. എന്നാല്‍ ഈസ്റ്റ്ബംഗാള്‍ വിട്ടുകൊടുത്തില്ല. ഇഞ്ചുറി ടൈമില്‍ രണ്ടു തവണ ഡാനിയേല്‍ ചിമാചുകുവിലൂടെ അവര്‍ തിരിച്ചടിച്ചു. രണ്ടാമത്തേത് പെനാല്‍ട്ടി ഗോളായിരുന്നു. അതോടെ സമനില പ്രതീക്ഷ ഉയര്‍ന്നെങ്കിലും കബ്രേര രണ്ടാം ഗോളിലൂടെ ഒഡിഷയുടെ വിജയമുറപ്പിച്ചു. 

Latest News