മഡ്രീഡ്- ഫുട്‌ബോൾ ലോകം ഉറ്റുനോക്കിയ ഗ്ലാമർ പോരാട്ടത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ റയൽ മഡ്രീഡിന് മിന്നും ജയം. ചാംപ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ആദ്യപാദ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പി.എസ്.ജിയെ റയൽ അട്ടിമറിച്ചത്. ഒരു ഗോളിന് മുന്നിൽനിന്ന ശേഷമാണ് സൂപ്പർ താരം നെയ്മാറിന്റെ പി.എസ്.ജി അടിയറവ് പറഞ്ഞത്.
ആദ്യപകുതിയുടെ മുപ്പത്തിമൂന്നാമത്തെ മിനിറ്റിൽ റാബിയോറ്റാണ് പി.എസ്.ജിയുടെ ഗോൾ നേടിയത്. നെയ്മാറിന്റെ അസിസ്റ്റിലായിരുന്നു ഈ ഗോൾ. എന്നാൽ അധികം വൈകാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ പെനാൽറ്റിയിലൂടെ റയൽ ഒപ്പമെത്തി.
എൺപത്തിമൂന്നാമത്തെ മിനിറ്റിലാണ് ക്രിസ്റ്റ്യാനോ രണ്ടാം ഗോൾ നേടിയത്. അൻസെൻസിയോയുടെ അസിസ്റ്റിലായിരുന്നു ഈ ഗോൾ. മൂന്ന് മിനിറ്റിന് ശേഷം ബ്രസീലിയൻ താരം മാഴ്‌സലോ മൂന്നാമത്തെ ഗോൾ നേടി. ഈ ഗോളിലേക്കും വഴി തുറന്നത് അൻസെൻസിയോ ആയിരുന്നു. റയലിന്റെ തട്ടകമായ സാന്റിയോഗോ ബെർണാബ്യൂവിലാണ് മത്സരം.