ഇത്രേയുള്ളൂ; പ്രവാസിയുടെ മൃതദേഹം അജ്ഞാത ശവമായി മോര്‍ച്ചറിയില്‍ കിടന്നത് രണ്ടുമാസം

ഷാര്‍ജ- രണ്ടുമാസമായി ഷാര്‍ജ പോലീസ് മോര്‍ച്ചറിയില്‍ തിരിച്ചറിയാതെ കിടന്നിരുന്ന മൃതദേഹം കോഴിക്കോട് ജില്ലയിലെ വടകര വില്യാപ്പള്ളി മംഗലാട് സ്വദേശി അബ്ദുല്‍ സത്താറിന്റേതാണെന്ന് തിരിച്ചറിഞ്ഞു.


ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് മരിച്ചത് അബ്ദുല്‍ സത്താറാണെന്ന് തിരിച്ചറിഞ്ഞത്.
അബ്ദുല്‍ സത്താര്‍ തുണ്ടി കണ്ടിയില്‍ പോക്കര്‍ എന്ന പേരു മാത്രമാണ് രേഖകളിലുള്ളതെന്നും രണ്ടു മാസമായി ബന്ധുക്കള്‍ അന്വേഷിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതരെന്നും മലയാളിയെന്ന് കരുതുന്ന ആളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കണമെന്നുമായിരുന്നു പോസ്റ്റ്. പോസ്റ്റ് 15000 പേര്‍ ഷെയര്‍ ചെയ്തിരുന്നു.


മംഗലാട് പട്ടേരി കുനി പോക്കറിന്റെ മകന്‍ സത്താര്‍ (45) ആണ് മരിച്ചത്. ഭാര്യ: സജീറ.മാതാവ്: ഖദീജ
മക്കള്‍: റാനിഷ് മുഹമ്മദ്. സഹോദരങ്ങള്‍: അമ്മത് (ബഹറൈന്‍), റംല, ഹൈറുന്നിസ.
മാസങ്ങളായി വീട്ടുകുരമായും നാട്ടുകാരുമായും ബന്ധമില്ലായിരുന്നുവെന്നും എല്ലാം ശരിയാകുമെന്നും നാട്ടില്‍ വരുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ബന്ധുക്കളെന്ന് പറയുന്നു.


രണ്ടു മാസമായി വീട്ടുകാര്‍ എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും മറ്റുമുള്ള കമന്റുകളാണ് അഷ്‌റഫ് താമരശ്ശേരിയുടെ പോസ്റ്റ് നിറയെ. ബന്ധുക്കളുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കഴിയുംവേഗം നാട്ടിലെത്തിക്കുമെന്ന് അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.

 

Latest News