വിധി നിർണയിച്ചത് പെനാൽറ്റി ഷൂട്ടൗട്ട്
കൊച്ചി- കലാശക്കളിയിൽ കോഴിക്കോടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-3) പരാജയപ്പെടുത്തി 23-ാമത് സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് തൃശൂർ സ്വന്തമാക്കി. പാലക്കാടിനെ എതിരില്ലാത്ത 11 ഗോളുകൾക്ക് തോൽപ്പിച്ച് ക്വാർട്ടിലെത്തിയ തൃശൂർ സെമി ഫൈനലിൽ പത്തനംതിട്ടയെ തോൽപ്പിച്ചാണ് ഫൈനലിലെത്തി കോഴിക്കോടിനെയും മറികടന്ന് കിരീടം ചൂടിയത്.
മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന മത്സരത്തിന്റെ തുടക്കം മുതൽ പ്രതിരോധത്തിലൂന്നി കളിച്ച ഇരുടീമുകൾക്കും നിശ്ചിത സമയത്ത് ഗോൾ നേടാനായില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ സിവിഷ, നിധിയ, സി.രേഷ്മ, മഞ്ജു ബേബി എന്നിവർ തൃശൂരിനായി ലക്ഷ്യം കണ്ടു. കോഴിക്കോടിനു വേണ്ടി കെ.മാനസ, എസ്.കാർത്തിക, വേദവല്ലി എന്നിവരാണ് സ്‌കോർ ചെയ്തത്.
സി.സിവിഷയാണ് തൃശൂരിനെ നയിച്ചത്. നജ്മുന്നിസ ആയിരുന്നു ടീം കോച്ച്. മറ്റു ടീമംഗങ്ങൾ: വർഷ ഇ.എം, അലീന മാത്യു, മഞ്ജു ബേബി, കാവ്യ കെ.കെ, അഭിരാമി, വിനീത വിജയൻ, നിധിയ ശ്രീധരൻ, രേഷ്മ.സി, അതുല്യു ഭായി, രേഷ്മ ടി.ജി, ശ്രീനന്ദന, സന്ധ്യാമോൾ, അമയ ഗിരീഷ്, ശിശിര സി.എസ്, ശ്രീലക്ഷ്മി, ഗീതു കെ ഗോപിനാഥ്, സുരഭി പി.കെ, അഭിന ടി.എ. വെള്ളിയാഴ്ച രാവിലെ നടന്ന ലൂസേഴ്സ് ഫൈനലിൽ മലപ്പുറത്തെ തോൽപ്പിച്ച് പത്തനംതിട്ട മുന്നാം സ്ഥാനക്കാരായി. വിജയികൾക്ക് മുൻ ഫുട്ബോളർ എം.എം ജേക്കബ് ട്രോഫികൾ സമ്മാനിച്ചു.