ദോഹ- ഖത്തറിന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ അംഗത്വം ലഭിച്ചു. മൂന്ന് വർഷത്തേക്കാണ് അംഗത്വം. 182 വോട്ടുകൾ നേടിയാണ് ഖത്തർ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
യു.എൻ ജനറൽ അസംബ്ലി & കോൺഫറൻസ് മാനേജ്മെന്റ് (ഡി.ജി.എ.സി.എം) ഡിപ്പാർട്ട്മെന്റിന്റെ വാർത്താ കുറിപ്പ് പ്രകാരം, ഖത്തർ ഉൾപ്പെടെ 18 രാജ്യങ്ങളെയാണ് യു.എൻ ജനറൽ അസംബ്ലി (യു.എൻ.ജി.എ) അംഗരാജ്യങ്ങൾ യു.എൻ.എച്ച്.ആർ.സിയിലേക്ക് തെരഞ്ഞെടുത്തത്. 'രഹസ്യ ബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഖത്തറിന്റെ തുടർച്ചയായ പരിശ്രമങ്ങൾക്കുളള അംഗീകാരമാണിതെന്ന് യു.എൻ മനുഷ്യാവകാശ കൗൺസിൽ അംഗത്വത്തെക്കുറിച്ച് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽഥാനി ട്വീറ്റ് ചെയ്തു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതും നിലനിർത്തുന്നതും അതിന്റെ വിദേശ നയത്തിന്റെ തന്ത്രപ്രധാനമായ ഒരു സ്തംഭമായാണ് ഖത്തർ കരുതുന്നത്. അത് അഭിവൃദ്ധിയും സമാധാനവും കൈവരിക്കാനുള്ള ഒരു പ്രധാന ഘടകമാണ്. 182 രാജ്യങ്ങളുടെ പിന്തുണയോടെ, മനുഷ്യാവകാശ കൗൺസിൽ അംഗമെന്ന നിലയിൽ ഖത്തറിന്റെ വിജയം, മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഖത്തറിന്റെ നിരന്തരമായ പരിശ്രമങ്ങൾ സ്ഥിരീകരിക്കുകയും അന്താരാഷ്ട്ര വിഷയങ്ങളിലെ ഉദാത്തമായ പരിശ്രമങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നതായി ഖത്തർ ഉപപ്രധാനമന്ത്രി വിലയിരുത്തി.