ജിദ്ദ - ലോകകപ്പ് ഫുട്ബോളിന്റെ ഏഷ്യൻ യോഗ്യതാ റൗണ്ടിൽ സൗദിക്ക്് ത്രസിപ്പിക്കുന്ന ജയം. ഗോളുകൾ മാറിനിന്ന ആദ്യപകുതിക്ക് ശേഷമാണ് സൗദി വിജയത്തിലേക്ക് എത്തിയത്. കളിയുടെ എഴുപത്തിരണ്ടാമത്തെ മിനിറ്റിൽ ഫിറാസ് അൽബിറാഖാനാണ് സൗദിയുടെ വിജയഗോൾ സ്വന്തമാക്കിയത്. ജിദ്ദ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കിയായിരുന്നു സൗദിയുടെ വിജയം. ഏഷ്യൻ ഒന്നാം നമ്പറായ ജപ്പാനെയാണ് തോൽപ്പിച്ചത് എന്നത് സൗദിയുടെ വിജയത്തിന്റെ മാറ്റുകൂട്ടി. ഗ്രൂപ്പ് ബി-യിൽ ആദ്യ രണ്ടു കളികൾ കഴിഞ്ഞപ്പോൾ രണ്ടു ജയങ്ങളുമായി സൗദി അറേബ്യയും ഓസ്ട്രേലിയയും ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ഒരു ജയവും ഒരു തോൽവിയുമായി ജപ്പാൻ നാലാം സ്ഥാനത്തായിരുന്നു. അവസാന റൗണ്ടിൽ ഇരു ടീമുകളുടെയും മൂന്നാം മത്സരമാണ് ഇത്. 12 ന് ചൈനക്കെതിരെയാണ് സൗദിയുടെ അടുത്ത മത്സരം. നിർണായക പോരാട്ടത്തിൽ ജപ്പാനെ തോൽപിച്ചാണ് 2018 ലെ റഷ്യൻ ലോകകപ്പിന് സൗദി ടിക്കറ്റുറപ്പിച്ചത്.