ഇപ്പോൾ വനിതാ സൈക്ലിംഗ് ജിദ്ദയിൽ പതിവു കാഴ്ചയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പോലും സമറും സംഘവും ജിദ്ദയിലൂടെ സൈക്ലിംഗ് സവാരി നടത്തി. സമറിന്റെ ക്ലബ്ബിൽ നൂറുകണക്കിന് വനിതകൾ അംഗങ്ങളാണ്.
സൗദി അറേബ്യയുടെ തെരുവുകളിലൂടെ സൈക്കിൾ സവാരി നടത്തുക സമർ റഹ്ബീനിയുടെ സ്വപ്നമായിരുന്നു. അത് യാഥാർഥ്യമാവുമെന്ന് സമർ കരുതിയിരുന്നില്ല. ഇപ്പോൾ ‘കറേജ്’ എന്ന സൈക്കിൾ സവാരി സംഘടനയുടെ അധ്യക്ഷയാണ് അവർ. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരുമുണ്ട് അവരുടെ സവാരി സംഘത്തിൽ. ജിദ്ദയിലാണ് ‘കറേജ്’ സൈക്കിൾ ചക്രങ്ങളിൽ പുതുയുഗത്തിലേക്ക് ചുവടുവെക്കുന്നത്.
എന്തുകൊണ്ട് ‘കറേജ്’
സവാരി സംഘത്തിന് ബോധപൂർവം തെരഞ്ഞെടുത്ത പേരാണ് ‘കറേജ്’ എന്ന് സമർ പറയുന്നു. ഈ ദൗത്യം ഏറ്റെടുക്കാൻ ഒരുപാട് ധൈര്യം ആവശ്യമായിരുന്നു. തെരുവുകളിൽ പോവുക, പൊതുസ്ഥലത്തും ജനത്തിരക്കുള്ള പ്രദേശങ്ങളിലും പരിശീലനം നടത്തുക.. ഇതൊന്നും എളുപ്പമായിരുന്നില്ല -ഇരുപത്തിമൂന്നുകാരി പറഞ്ഞു.
സൗദി അറേബ്യ മാറ്റത്തിന്റെ പാതയിലാണെന്ന് സമർ പറയുന്നു. 2017 ലേതു പോലെ ഇപ്പോൾ എതിർപ്പില്ല. ആ വർഷമാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉദാരീകരണത്തിന്റെ പുതിയ പാത തുറന്നിട്ടത്. ഇപ്പോൾ വനിതാ സൈക്ലിംഗ് ജിദ്ദയിൽ പതിവു കാഴ്ചയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പോലും സമറും സംഘവും ജിദ്ദയിലൂടെ സൈക്ലിംഗ് സവാരി നടത്തി. സമറിന്റെ ക്ലബ്ബിൽ നൂറുകണക്കിന് വനിതകൾ അംഗങ്ങളാണ്.
സമർ സൈക്ലിംഗ് പാഠങ്ങൾ നൽകുന്നതോടൊപ്പം ബൈക് ടൂറുകളും സംഘടിപ്പിക്കാറുണ്ട്. സൈക്ലിംഗിലേക്ക് കൂടുതൽ വനിതകൾ കടന്നുവരുമെന്നാണ് അവരുടെ പ്രതീക്ഷ. ‘കറേജ്’ ബൈക്കുകളും അനുബന്ധ ഉപകരണങ്ങളും ചെറിയ വാടകക്ക് നൽകാറുണ്ട്. ചിലപ്പോൾ വെറുതെ നൽകിയും സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുന്നു.
നാൽപത്തിനാലുകാരി ഫാതിമ സലീം ‘കറേജ്’ സവാരി സംഘത്തിലെ അംഗമാണ്. അവർക്ക് സവാരി ആസ്വാദനം മാത്രമല്ല ഫിറ്റ്നസ് കാത്തുസൂക്ഷിക്കാനുള്ള മാർഗം കൂടിയാണ്. കുട്ടിക്കാലത്ത് അവർ സൈക്കിൾ സവാരി നടത്താറുണ്ടായിരുന്നു. ദീർഘകാലത്തിനു ശേഷമാണ് അവർ വീണ്ടും ഇരുചക്രത്തിൽ കയറുന്നത്. വനിതകൾക്ക് അവരുടെ ഹോബി പിന്തുടരാൻ സാധിക്കുന്നത് നല്ല കാര്യമാണെന്ന് നാലു മക്കളുടെ മാതാവായ ഫാതിമ സലീം പറയുന്നു.
സൗദി തെരുവുകളിൽ സൈക്കിളിനായി പ്രത്യേക ലൈൻ വരുന്ന കാലമാണ് ഇപ്പോൾ സമർ സ്വപ്നം കാണുന്നത്. എല്ലാ സൗദി വനിതകളും സൈക്ലിംഗിന്റെ വഴി സ്വീകരിക്കണമെന്നും അവർ ആഗ്രഹിക്കുന്നു.