ഒമാനിലേക്ക് നാളെ മുതല്‍ നേരിട്ട് മടങ്ങിയെത്താം

മസ്കത്ത് - ഒമാനില്‍ താമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് രാജ്യത്തേക്ക് ബുധനാഴ്ച മുതല്‍ നേരിട്ട് മടങ്ങിയെത്താം. നാലു മാസത്തെ പ്രവേശന വിലക്ക് നീങ്ങുകയാണ്. സെപ്റ്റംബര്‍ ഒന്ന് ഉച്ചക്ക് 12 മുതല്‍ നേരിട്ടു പ്രവേശനം അനുവദിക്കും. മലയാളികള്‍ ഉള്‍പ്പടെ ആയിരങ്ങള്‍ വരും ദിവസങ്ങളില്‍ മടങ്ങിയെത്തും.
പുതിയ വിസക്കാര്‍ക്കും നാളെ മുതല്‍ ഒമാനില്‍ പ്രവേശിക്കാം. ഒമാനില്‍ അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസോ ആദ്യ ഡോസോ സ്വീകരിച്ചുവെന്നതിന് ക്യൂ.ആര്‍ കോഡുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
18 വയസ്സിന് താഴെയുള്ളവരും വാക്‌സിന്‍ സ്വീകരിക്കാന്‍ ആരോഗ്യപരമായി സ്ഥിരീകരിക്കപ്പെട്ട പ്രശ്‌നമുള്ളവരും വാക്‌സിന്‍, പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതില്ല. ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്തുകഴിഞ്ഞവര്‍ക്കും നാളെ മുതല്‍ മടങ്ങിവരാനാകും. ഇതിനായി തൊഴിലുടമ അപേക്ഷ നല്‍കുകയും വിസ സ്റ്റാറ്റസ് പുതുക്കുകയും വേണം.
എല്ലാ യാത്രക്കാരും 96 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കണം. പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ ക്വാറന്റൈനില്‍ കഴിയണമെന്നില്ല.
യാത്രക്ക് മുമ്പ് പി.സി.ആര്‍ ടെസ്റ്റ് എടുത്തിട്ടില്ലെങ്കില്‍ ഒമാനിലെ വിമാനത്താവളത്തില്‍ എത്തിയാല്‍ പി.സി.ആര്‍ ടെസ്റ്റിന് വിധേയരാകണം. തുടര്‍ന്ന് തറസ്സുദ് പ്ലസ് ബ്രേസ്‌ലെറ്റ് ധരിക്കുകയും നെഗറ്റീവ് പി.സി.ആര്‍ ടെസ്റ്റ് ലഭിക്കുന്നത് വരെ ക്വാറന്റൈനില്‍ കഴിയുകയും വേണം. ഫലം പോസിറ്റീവ് ആണെങ്കില്‍ പത്ത് ദിവസം ക്വാറന്റൈന്‍.
യാത്രക്കാര്‍ തറസ്സുദ് പ്ലസില്‍ രജിസ്‌ട്രേഷന്‍ ചെയ്യുകയും ക്യുആര്‍ കോഡുള്ള വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റും പിസിആര്‍ സര്‍ട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യുകയും വേണം.

 

Latest News