കുവൈത്ത് സിറ്റി - ഷോർട്‌സ് ധരിച്ച് ജുമാമസ്ജിദിൽ ബാങ്കുവിളിച്ച മുഅദ്ദിന് താക്കീത് നൽകിയതായി കുവൈത്തിലെ ഇമാം, ഖത്തീബ് സിണ്ടിക്കേറ്റ് പ്രസിഡന്റ് മുഹമ്മദ് അൽഫൗസാൻ അറിയിച്ചു. കുവൈത്തിലെ ജുമാമസ്ജിദിൽ ഷോർട്‌സ് ധരിച്ച് മുഅദ്ദിൻ ബാങ്ക് വിളിച്ചത് സാമൂഹികമാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഔഖാഫ്കാര്യ മന്ത്രാലയം മുഅദ്ദിന് വാണിംഗ് നൽകിയിട്ടുണ്ട്. ഇത്തരം ചെയ്തി ആവർത്തിക്കില്ല എന്നതിന് മുഅദ്ദിനിൽ നിന്ന് രേഖാമൂലം ഉറപ്പുവാങ്ങിയിട്ടുമുണ്ട്. ബാങ്കുവിളിക്കുമ്പോൾ തന്റെ വസ്ത്രധാരണത്തിൽ പിഴവ് സംഭവിച്ചതായി മുഅദ്ദിൻ സമ്മതിച്ചിട്ടുണ്ട്.
ഷോർട്‌സ് ധരിച്ച് ജുമാമസ്ജിദിലെ ലൈബ്രറി വൃത്തിയാക്കുന്നതിനിടെയാണ് ബാങ്കിന്റെ സമയം ആയത്. ഇതോടെ ശുചീകരണ വസ്ത്രം മാറി സാദാ വസ്ത്രം ധരിക്കുന്നതിനു മുമ്പായി താൻ ബാങ്കുവിളിക്കുകയായിരുന്നു. ഇത് ചില വിശ്വാസികൾക്കിടയിൽ അസംതൃപ്തിക്ക് കാരണമാവുകയും അവർ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയുമായിരുന്നെന്ന് മുഅദ്ദിൻ പറഞ്ഞു. സംഭവം ശ്രദ്ധയിൽ പെട്ടതോടെ മുഅദ്ദിന് ഔഖാഫ്കാര്യ മന്ത്രാലയം താൽക്കാലിക വിലക്കേർപ്പെടുത്തുകയും അന്വേഷണത്തിനു വേണ്ടി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. മഗ്‌രിബിനാണ് മുഅദ്ദിൻ ഷോർട്‌സ് ധരിച്ച് ബാങ്കുവിളിച്ചത്. മുഅദ്ദിന്റെ വിശദീകരണം കേട്ട ശേഷമാണ് നടപടി വാണിംഗ് നോട്ടീസിൽ ഔഖാഫ്കാര്യ മന്ത്രാലയം ഒതുക്കിയത്.