വിയർപ്പൊഴുക്കിയ കന്നുകാലികളും മനുഷ്യരും കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിൽ ആർപ്പുവിളികളുടെ ആവേശത്തിൽ വേഗത്തിന്റെ പുതിയചരിത്രം രചിക്കുകയാണ് കൃഷിഭൂമികളിൽ. ആ ആവേശത്തിന്റെ ചരിത്രവും വർത്തമാനവും വരുംതലമുറക്ക് വേണ്ടിഅഭ്രപാളികളിലേക്ക് പകർത്തുകയാണ് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ അമ്മാർ കീഴ്പറമ്പ്. 'നുകം, കാളപൂട്ടിന്റെആത്മാവും സംസ്‌കാരവും' എന്ന ഒരുരു മണിക്കൂർ ദൈർഘ്യമുള്ള ഡോകു്യുഫിക്ഷൻ കാളപൂട്ടിന്റെ ആവേശ മുഹൂർത്തങ്ങളെ പകർത്തിയാണ് ചിത്രീകരിക്കുന്നത്. മലബാറിലെ പ്രമുഖ കാളപൂട്ടു കണ്ടങ്ങളിൽ നിന്ന് രണ്ടു വർഷം കൊണ്ട് ചിത്രീകരിച്ച ദ്യശ്യങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മണ്ണിന്റെ ഗന്ധവും കർഷക ജനതയുടെ കരുത്തും നിറയുന്ന ഗ്രാമീണ ആവേശമാണ് കാളപൂട്ട്. മലബാറിന്റെകാർഷിക ചരിത്രത്തിൽ ആവേശത്തിന്റെ അദ്ധ്യായങ്ങളാണ് ഓരോ പ്രദേശത്തെയും കാളപൂട്ട് മത്സരങ്ങൾക്കുള്ളത്. ചേറിന്റെ ഗന്ധമുള്ള ചെളിക്കളങ്ങളിൽ സ്വപ്‌നവും മോഹവും ഏറ്റു മുട്ടുമ്പോൾ ഉയരുന്ന ആർപ്പുവിളികളിൽ നിറയുന്നത് കർഷകന്റെ ആവേശമാണ്. ആ ആവേശത്തിന്റെ മനോഹാരിതയിൽ നിറയുന്ന ഗ്രാമീണ ജീവിതങ്ങളുടെ ഉൾതുടിപ്പുകൾ ഓരോ ദേശത്തിന്റെയും സാംസ്‌കാരിക പരിഛേദമാണ്. മണ്ണും മനുഷ്യനും മൃഗങ്ങളും ഒന്നാവുന്ന സിംഫണി. അരുമകളെ പോലെ ഓമനിച്ചും ലാളിച്ചും വളർത്തിയ മൃഗങ്ങൾ മത്സരിച്ചു നേടുന്ന വിജയം വെറുതെയല്ല കാർഷിക മുന്നേറ്റത്തിന്റെ ആവേശമായത്.
അമ്മാർ കീഴുപറമ്പ്
മനുഷ്യൻ മണ്ണിൽ നിന്നു കരക്ക് കയറിയപ്പോൾ കാർഷിക ജീവിതത്തിനു തളർച്ച നേരിട്ടു. ആ തളർച്ചയും കാർഷിക മേഖലയുടെ വിലയിടിവും ഉത്സവങ്ങളുടെ മേനി കുറച്ചെങ്കിലും ഇന്നും കാളപൂട്ടിന്റെ വേരറ്റുപോയിട്ടില്ല. മലബാറിലെ പ്രമുഖ പഞ്ചായത്തുകൾക്കും സ്വകാര്യ വ്യക്തികൾക്കും കാളപൂട്ടിനുനുമാത്രമായി ഏക്കർകണക്കിന് സ്ഥിരം പൂട്ട് കണ്ടങ്ങൾ ഉണ്ട്. ഒരോ മൽസരത്തിനുംന്നുകാലിക്കും ഉടമ നൽകുന്ന സുഖസൗകര്യങ്ങൾ അദ്ഭുതകരമാണ്. സുഖചികിത്സയും പോഷക സമൃദ്ധമായ ഭക്ഷണവും മാത്രമല്ല, എയർ കണ്ടീഷൻ ആല വരെയാണ് ഒരുക്കിയിരിക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിലൂടെ വേഗത്തിന്റെ ഉസൈൻ ബോൾട്ടുമാരാകുന്ന കന്നുകാലികൾക്ക് മോഹവിലയാണ് കളിക്കളങ്ങളിൽ പറയപ്പെടുന്നത്. ഇത്തരം കാലികളെ ലക്ഷങ്ങൾ കൊടുത്ത് സ്വന്തമാക്കുന്നവർ തൊട്ടടുത്ത മൽസരത്തിലെ വിജയം മാത്രമാണ് ലക്ഷ്യം വെക്കുന്നത്.
മലബാറിലെ പ്രമുഖ പൂട്ട് കണ്ടങ്ങളിൽ നിന്നു പകർത്തിയ മനോഹരമായ ദൃശ്യങ്ങൾ ആവേശത്തെ പാരമ്യത്തിലെത്തിക്കുന്നു.
വർഷങ്ങളെടുത്തു ചിത്രീകരിച്ച ഡോകുഫിക്ഷൻ ചരിത്രവും സംസ്‌കാരവും ഒരു ആഘോഷത്തെ എങ്ങനെ അടയാളപ്പെടുത്തി എന്ന് ഉണർത്തുന്നു. അമ്മാർ കീഴുപറമ്പിന്റെ രചനക്കും സംവിധാനത്തിനും പ്രമുഖ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ നിസാർ കൊളക്കാടനാണ് ദൃശ്യങ്ങൾ പകർത്തിയത്. നിസാറിന്റെ ക്യാമറ കടന്നു ചെല്ലാത്ത കാളപൂട്ട് കണ്ടങ്ങളില്ല. പൂട്ടുകാരുംമുതലാളിമാരും പരിചാരകരും കച്ചവടക്കാരും കർഷകരും കാണികളും അടങ്ങുന്ന വലിയൊരു നിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാകുന്നു. ചരിത്രവും ആവേശവും സംസ്‌കാരവും മാത്രമല്ല, മണ്ണിന്റെ മടിത്തട്ടിൽ മാനവ ഐക്യത്തിന്റെ പുതിയ ശീലുകളാണ് കാളപൂട്ടിലൂടെ വിരിയുന്നത്. ഓരോ ദേശവും ഒന്നായി വിളിക്കുന്ന ആവേശത്തിൽ പുതിയകാർഷിക ജീവിതമാണ് തളിരിടുന്നത്. അന്യം നിൽക്കാൻ പാടില്ല ഈ ആവേശമെന്ന ആഗ്രഹമാണ് ഈ മത്സരത്തിന്റെ പൊരുളും ആവേശവും പകർത്താൻ പ്രേരിപ്പിച്ചതെന്ന് അമ്മാർ കീഴുപറമ്പ് പറയുന്നു. പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം അടയാളപ്പെടുത്തി നിഴൽ തീരുന്നിടം എന്ന ഡോകു്യുഫിക്ഷൻ രചനയും സംവിധാനവും നിർവഹിച്ചു അമ്മാർ പുറത്തിറക്കിയിട്ടുണ്ട്. മരുഭൂമിയിലെ മഴമേഘങ്ങൾ (യാത്രാ വിവരണം), ഹാജി ഫ്രം ഇന്ത്യ, കലക്ടർ സ്‌നേഹത്തിന്റെ കൈയൊപ്പ്, ഖത്തർ മലയാളി മാന്വൽ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ജീവിതവും സിനിമയും, എന്ന് സ്വന്തം പ്രിയതമ എന്നീ ഗ്രന്ഥങ്ങൾ രചിച്ചു. ഇഖാമ എന്ന നോവലും നിഴൽ തീരുന്നിടം എന്ന പ്രവാസ കുറിപ്പുകളും പൂർത്തിയായി വരുന്നു. പ്രവാസ ലോകം ന്യൂസ് വെബ് പോർട്ടൽ ചീഫ് എഡിറ്റർ കൂടിയാണ്. ദൃശ്യങ്ങൾ പകർത്തിയ പ്രമുഖ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ നിസാർ കൊളക്കാടന്റെ ഫോട്ടോകൾ ടൈംസ് ഓഫ് ഇന്ത്യയുൾപ്പെടെയുള്ള നിരവധി പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിസാർ കൊളക്കാടൻ
കർണാടക ഫോറസ്റ്റിൻെറ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി അവാർഡ് ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങൾ നിസാറിനെ തേടിയത്തെി. രണ്ടര ലക്ഷം അംഗങ്ങളുള്ള സഞ്ചാരി ഫേസ്ബുക്ക് ഗ്രൂപ് സംഘടിപ്പിച്ച 'ഭൗമനോവ്' എന്ന പരിസ്ഥിതി സംരക്ഷണ ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. വിനോദ സഞ്ചാരം മൂലമുണ്ടാകുന്ന പ്രകൃതിനാശം ആയിരുന്നു മത്സര വിഷയം. വിനോദ സഞ്ചാരികൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവർ തിന്നുന്ന മാനിൻെറ ഫോട്ടോയായിരുന്നു നിസാർ കൊളക്കാടനെ ഒന്നാം സമ്മാനാർഹനാക്കിയത്. മാസത്തിൽ നാലു തവണയെങ്കിലും കാട് കയറും. മൃഗങ്ങളുടെ ഫോട്ടോയെടുക്കാൻ ഇന്തോനേഷ്യയിലെ സുമാത്ര, ഹോങ്കോങ്, മലേഷ്യ, സിംഗപ്പൂർ, ഈജിപ്ത്, തുർക്കി, ഹോളണ്ട് എന്നിവിടങ്ങളിലും പോയിട്ടുണ്ട്. ഇന്ത്യയിൽ വൈൽഡ് ലൈഫ് ഉള്ള എല്ലാ സംസ്ഥാനങ്ങളിലും ക്യാമറയുമേന്തി കോഴിക്കോട് ജില്ലയിലെ ചെറുവാടി സ്വദേശിയായ നിസാർ ചെന്നിട്ടുണ്ട്. കഴിഞ്ഞ വർഷം നെഹ്‌റു ട്രോഫി ജലോൽസവ അവാർഡ് നേടിയിട്ടുണ്ട്. 'നുകം, കാളപ്പൂട്ടിന്റെ ആത്മാവും സംസ്‌കാരവും' ഡോകു ഫിക്ഷനിലെ ഗ്രാമീണ ജനതയുടെ കാർഷികാവേശം നഗരവാസികൾക്ക് ഹ്യദ്യമായ അനുഭവമാകുമെന്നാണ് പ്രതീക്ഷ. തെക്കൻ ജില്ലകളിൽ മരമടി എന്ന പേരിൽ കാളപൂട്ട് മൽസരം അരങ്ങേറുന്നുണ്ട്. ഗ്രൗണ്ട് വലം വെച്ച് ഓടാതെ നീളത്തിൽ ഓടുന്ന മൽസരമാണ് തെക്കൻ ജില്ലകളിൽ പ്രചാരത്തിലുള്ളത്.
പുതുതലമുറ ആവേശത്തോടെ സജീവമാകുന്ന ഈ വിനോദത്തെ കൂടുതൽ ജനകീയമാക്കുന്നതിലൂടെ യുവതലമുറയെ കാർഷിക മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ സഹായിക്കുമെന്നാണ് അണിയറ പ്രവർത്തകർ കരുതുന്നത്. ടൈറ്റിൽ ക്രിയേഷന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ യു ട്യൂബ് റിലീസ് ഉടനെ ഉണ്ടാവും.