ഖത്തറിലെ പുതിയ യാത്ര നയം,ചെറുകിട റിയല്‍ എസ്റ്റേറ്റ് മേഖലയെ സജീവമാക്കും

ദോഹ- ഖത്തറില്‍ ജൂലൈ 12 ന് പ്രാബല്യത്തില്‍ വരാനിരിക്കുന്ന പുതിയ യാത്ര നയം,ഏറ്റവും കൂടുതല്‍ സജീവമാക്കുക ചെറുകിട
റിയല്‍ എസ്റ്റേറ്റ് മേഖലയെയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. നൂറ് കണക്കിന് മലയാളികളാണ് ഈ മേഖലയില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നത്.
വലിയ വീടുകളും വില്ലകളുമൊക്കെ വാടകക്കെടുത്ത് പാര്‍ട്ടീഷന്‍ നടത്തി സന്ദര്‍ശക വിസയിലും മറ്റുമൊക്കെ വരുന്ന കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക താമസമൊരുക്കുന്ന റിയല്‍ എസ്റ്റേറ്റ്് മേഖലയെയാണ് പുതിയ നയം ഏറെ സഹായിക്കുക.

കോവിഡ് ആരംഭിച്ചത് മുതല്‍ സന്ദര്‍ശക വിസകള്‍ നിര്‍ത്തിയതിനാല്‍ ഈ രംഗത്ത് വലിയ പ്രതിസന്ധിയായിരുന്നു. നിരവധി വില്ലകള്‍ ഒഴിഞ്ഞു കിടന്നു.

എന്നാല്‍ വ്യാഴാഴ്ച പുതിയ നയം പ്രഖ്യാപിച്ചതു മുതല്‍ തന്നെ നിരവധി പേരാണ് കുടുംബത്തെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിനുള്ള താല്‍ക്കാലിക താമസത്തിനായി നെട്ടോട്ടമോടാന്‍ തുടങ്ങിയത്.

ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ് തുടങ്ങിയതുമുതല്‍ ലീവ് ലഭിക്കാത്തതിനാല്‍ ആയിരക്കണക്കിന് ജീവനക്കാരാണ് കുടുംബങ്ങളെ കാണാന്‍ കാത്തിരിക്കുന്നത്. കോവിഡ് രൂക്ഷമായ സമയത്തൊക്കെ മിക്കപ്പോഴും 12 മണിക്കൂറാണ് ജോലി ചെയ്തത്. ഇപ്പോള്‍ എട്ട് മണിക്കൂര്‍ ഷെഡ്യൂളിലേക്ക് മാറിയെങ്കിലും അവധിക്ക് പോകാനാവില്ല. അതിനാല്‍ കുടുംബം ഇവിടെയില്ലാത്തവരെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരികയേ നിവൂത്തിയുള്ളൂ . വിസ ഓപണ്‍ ആയ ഉടനെ അപേക്ഷ നല്‍കാന്‍ കാത്തിരിക്കുകയാണെന്ന് നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

ടൂറിസ്റ്റ് വിസകളിലും നിരവധി പേരെത്തുന്നതോടെ ഒന്നരക്കൊല്ലത്തോളമായി നിര്‍ജീവമായയിക്കിടന്നിരുന്ന ചെറുകിട റിയല്‍ എസ്‌റ്റേറ്റ് മേഖല സജീവമാകും.

Latest News