ഭരതനാട്യ മുദ്രകളിൽ റെക്കോർഡ് സ്വന്തമാക്കി മലയാളി ബാലിക. ഖത്തറിലെ ബിർള പബ്ലിക് സ്‌ക്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആര്യ പി. അജയ് ആണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പരമാവധി ഭരതനാട്യമുദ്രകൾ പ്രദർശിച്ച് റെക്കോർഡ് സ്വന്തമാക്കിയത്. 40 സെക്കൻഡിനുള്ളിൽ 87 മുദ്രകൾ കാണിച്ചാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവ ആര്യ സ്വന്തമാക്കിയത്. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി സ്വദേശിയാണ്.
'വുഖൂദി'ന് കീഴിലുള്ള ടെക്നിക്കൽ ഇൻസ്പെക്ഷൻ കമ്പനിയായ 'ഫഹസി'ൽ വെഹിക്കിൾ ഇൻസ്പെക്ടറായ അജയ് ബാലകൃഷ്ണന്റേയും ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ നഴ്സായി ജോലി ചെയ്യുന്ന സൗമ്യയുടേയും സീമന്ത പുത്രിയായ ആര്യ കഴിഞ്ഞ പത്ത് മാസത്തോളമായി നൃത്ത്യ ഡാൻസ് സ്‌കൂളിൽ സ്വാതി കൃഷ്ണ ടീച്ചറുടെ കീഴിൽ ഭരതനാട്യം പഠിക്കുന്നുണ്ട്. ആര്യയുടെ അമ്മ ഭരതനാട്യം പഠിക്കുകയും നഴ്‌സിംഗ് കോളേജ് വരെ പല വേദികളിലും നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വരകളിലും ബൈക്ക് റേസിംഗിലുമാണ് ആര്യയുടെ അച്ഛൻ അജയ്ക്ക് കമ്പം. നൃത്തവും വരയും സമന്വയിക്കുന്ന കലാപാരമ്പര്യവും ചുറ്റുപാടുകളും തന്നെയാകാം ഈ കൊച്ചുകുരുന്നിൽ ഈ കഴിവുകളുടെ വിത്തുപാകിയത്.
പാഠ്യ പാഠ്യേതര രംഗങ്ങളിൽ മിടുക്കിയായ ആര്യ സ്‌കൂളിൽ വിവിധ പരിപാടികളവതരിപ്പിച്ചിട്ടുണ്ട്. സിനിമാറ്റിക് ഡാൻസ്, ക്ലേ മോഡലിംഗ്, കഥ പറച്ചിൽ, ഷോ ആന്റ് ടെൽ മൽസരങ്ങൾ എന്നിവയിലും സമ്മാനം നേടിയിട്ടുണ്ട്. നൃത്തനൃത്യങ്ങളും പാട്ടും വരയുമെല്ലാം ഹോബിയായി കൊണ്ടു നടക്കുന്ന ഈ കൊച്ചുമിടുക്കി ജനിച്ചത് നാട്ടിലാണെങ്കിലും കൊച്ചുനാൾ മുതലേ ഖത്തറിലാണുള്ളത്. മൂന്ന് വയസ്സിലേ ഭരതനാട്യം പഠിക്കാൻ ഖത്തറിലെ പല സെന്ററുകളേയും സമീപിച്ചെങ്കിലും ആ പ്രായത്തിൽ ആരും പ്രവേശനം അനുവദിച്ചില്ല. എന്നാൽ കോവിഡ് കാലത്ത് ഓൺ ലൈനായി പഠിച്ചാണ് ആര്യ ഭരതനാട്യത്തിൽ മുന്നേറുന്നത്. ഏകതാദിവസത്തിന്റെ ഭാഗമായി നടന്ന ലോകത്തിലെ ഏറ്റവും വലിയ ഓൺ ലൈൻ ആർട്സ് ആന്റ് കൾചറൽ മൽസരത്തിൽ ക്ലേ മോഡലിംഗിൽ ആര്യക്കായിരുന്നു രണ്ടാം സ്ഥാനം.
യദു കൃഷ്ണയുടെ കീഴിൽ പാട്ടുപഠിക്കാനും ആര്യ സമയം കണ്ടെത്തുന്നുവെന്നത് ഈ കൊച്ചുകലാകാരിയുടെ കലാ കമ്പത്തിന്റെ സാക്ഷ്യ പത്രമാണ്. പാട്ടാണോ നൃത്തമാണോ ഏറ്റവും പ്രിയപ്പെട്ടതെന്ന ചോദ്യത്തിന് രണ്ടും ഒരു പോലെ ഇഷ്ടപ്പെടുന്നുവെന്നാണ് ആര്യ പറഞ്ഞത്. ബിർള പബ്ലിക് സ്‌കൂളിലെ കെ.ജി. വിദ്യാർഥി അർജുൻ സായ് സഹോദരനും ആദിത്യ സഹോദരിയുമാണ്.