Sorry, you need to enable JavaScript to visit this website.

ജീവിതം പറയുന്നു... കേരളത്തിലെ ആദ്യ ട്രാൻസ്ജൻഡർ ഡോക്ടർ

ശാരീരികമായും മാനസികമായും തൊഴിൽപരമായും പുതിയൊരു ജീവിതം ധീരമായി ആരംഭിച്ച പ്രിയ. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടർ. ആണിൽ നിന്നും പെണ്ണിലേക്കും പെണ്ണിൽ നിന്നും ആണിലേക്കും മാറാൻ ഇപ്പോൾ വലിയ ദൂരമൊന്നും സഞ്ചരിക്കേണ്ടതില്ല. തൃശൂർ അയ്യന്തോൾ സ്വദേശി ജിനു ശശിധരന്റെ പ്രിയയിലേക്കുള്ള മാറ്റത്തെക്കുറിച്ചുള്ള കഥ.

സ്ത്രീയുടെയും പുരുഷന്റെയും ശരീരഘടനയിലും ശബ്ദ രൂപഭാവങ്ങളിലും വ്യത്യസ്തരാകുന്നവരെ വളർത്തുദോഷത്തിന്റെ ഉൽപന്നമായും മനോവൈകൃതമായും സമൂഹം വിലയിരുത്തുന്നു.
എന്നാൽ മാറുന്ന കാലത്ത് സ്ത്രീക്കും പുരുഷനും മാത്രമല്ല തങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ് ഈ മനോഹര ഭൂമിയെന്ന് അടയാളപ്പെടുത്തുന്നവരായി ട്രാൻസ്‌ജെൻഡറുകൾ ഇന്ന് മാറിയിരിക്കുന്നു. 
അവഹേളനത്തോടെ സമൂഹം മാറ്റി നിർത്തിയിട്ടും എല്ലാ അധിക്ഷേപങ്ങളെയും അവഗണിച്ച് പുതിയൊരു മാതൃകാ ജീവിതം ആരംഭിച്ച വ്യക്തിയാണ്
ഡോ. വി.എസ് പ്രിയ.


ചെറുപ്പകാലം തൊട്ട് സ്വപ്നം കണ്ട ജീവിതം ഇന്ന് കൈയിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഡോ. വി.എസ്. പ്രിയ. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടർ എന്ന ബഹുമതി തന്നെത്തേടിയെത്തുമ്പോൾ പുതിയ ജീവിതത്തിന്റെ സന്തോഷങ്ങൾക്കൊപ്പം തന്നെ സമൂഹത്തോട് ചില കാര്യങ്ങൾ പറയേണ്ട ധാർമികമായ ബാധ്യതയിൽ നിന്ന് താൻ മാറിനിൽക്കില്ലെന്ന ഉറച്ച നിലപാടിലുമാണ് ഡോ. പ്രിയ. വർത്തമാന കാലത്ത് സർക്കാരുകൾ ട്രാൻസ്‌ജെൻഡറുകൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്നു. അവർക്കും ഈ സമൂഹത്തിൽ സ്ഥാനമുണ്ടെന്ന് നിയമം മൂലം ഉറപ്പാക്കുന്നു. വിധിയുടെ ബലിമൃഗങ്ങളായി മുദ്രകുത്തപ്പെട്ടവർ അഭിമാനപൂർവം വിവിധ മേഖലയിൽ എത്തുന്ന കാഴ്ചയാണ് എവിടെയും.
തന്നെക്കുറിച്ച് സ്വയം തിരിച്ചറിവുകളുണ്ടാകുന്നത് സ്‌കൂൾ കാലത്താണെന്ന് പ്രിയ ഓർക്കുന്നു. മറ്റുള്ളരിൽ നിന്ന് താൻ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മാത്രമേ അന്ന് മനസിലായുള്ളൂ, പിന്നെയും വർഷങ്ങളെടുത്തു എന്താണ് ആ വ്യത്യാസമെന്നത് അറിഞ്ഞുവരാൻ. ചെറുപ്പത്തിലേ ഡയറി എഴുതുന്ന ശീലമുണ്ട്. ഇത്തരം പ്രശ്നങ്ങളൊക്കെ പ്രിയ എഴുതി വെക്കുമായിരുന്നു.
അങ്ങനെ ഒരിക്കൽ ഇതെല്ലാം വീട്ടുകാർ അറിയാനിടയായി. അത് പക്ഷേ, നന്നായി എന്നാണ് പ്രിയക്ക് തോന്നിയിട്ടുള്ളത്. ഒരർത്ഥത്തിൽ പ്രിയ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് അവരും ബോധ്യത്തിലായിരിക്കുമല്ലോ. 
സ്ത്രീയും പുരുഷനും സവിശേഷ പ്രാധാന്യത്തോടെ നിലനിൽക്കുന്ന സമൂഹത്തിൽ സ്ത്രീയും പുരുഷനുമല്ലാത്ത വ്യക്തിയുടെ സ്ഥാനം എന്തായിരിക്കും?
പെൺകുട്ടിയായി ജനിച്ച് ആൺകുട്ടിയെ പോലെ ജീവിക്കുക. തൃശൂരിലെ അയ്യന്തോൾ സ്വദേശിയായ ജിനു ശശിധരൻ വർഷങ്ങളോളം ഈ വ്യക്തിസ്വത്വ സംഘർഷത്തിൽ തന്നെയായിരുന്നു. സ്‌കൂൾ കാലഘട്ടത്തിൽ പലപ്പോഴും തന്നിലെ പെൺകുട്ടിയെ മറച്ചുവയ്ക്കാനാകാതെ ജിനു കുഴഞ്ഞു. കളിയാക്കലുകൾ നേരിട്ടു. പരിഹാസച്ചുവയിൽ സൗഹൃദങ്ങൾ മങ്ങിമാഞ്ഞുകൊണ്ടിരുന്നു. 
ഈ അനുഭവങ്ങളിൽ നിന്ന് വലിയ പാഠങ്ങളാണ് ജിനു പഠിച്ചത്. തന്നിലെ പെണ്മയെ സമൂഹം അംഗീകരിക്കില്ലെന്ന തിരിച്ചറിവ്. വീട്ടുകാരെ കൂടി പരിഹാസങ്ങളുടെ നടുവിലേക്ക് ഇട്ടുകൊടുക്കേണ്ടെന്ന നിശ്ചയം. അങ്ങനെ ജിനു ഒരാൺകുട്ടി തന്നെയായി വളർന്നു. ഇരിപ്പിലും നടപ്പിലും നോട്ടത്തിലും സംസാരത്തിലുമെല്ലാം ആണായിരിക്കാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
ജൈവികമായി തനിക്കുള്ള ഐഡന്റിറ്റിയെ മാറ്റിവെച്ചുകൊണ്ട് ഏറെ പണിപ്പെട്ടാണ് പുരുഷൻ എന്ന അവസ്ഥയെ  സ്വയം ഏറ്റെടുത്തത്. മെയിൽ ഈഗോയെ കൊണ്ടുനടക്കുക എന്നത് വലിയ ഫ്രസ്ട്രേഷൻ തന്നെയായിരുന്നു. എങ്കിലും കോളേജ് കാലത്തും മറ്റും ആ അഭിനയം സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്താതെ  കാത്തു. ഏതൊരു ആൺകുട്ടിയേയും പോലെ തന്നെ ആളുകൾ എന്നെ ട്രീറ്റ് ചെയ്തു..'- പ്രിയയുടെ വാക്കുകൾ. 
വിദ്യാഭ്യാസം പ്രധാനമാണെന്ന് മനസ്സിലാക്കിയതോടെ ജോലി വേണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നുമെല്ലാം ജിനു തീരുമാനിച്ചുറപ്പിച്ചിരുന്നു. ആരുടെയും ആശ്രയമില്ലാതെ അഭിമാനപൂർവ്വം മുന്നോട്ട് പോകാൻ കഴിയുന്നത് വരേക്കും തന്നിലെ സ്ത്രീയെ ലോകത്തിന് മുമ്പിൽ തുറന്നുകാട്ടില്ലെന്നും മനസ്സിലുറപ്പിച്ചു. 
അങ്ങനെ വൈദ്യരത്നം കോളേജിൽ നിന്ന് ബിഎംഎസ് പൂർത്തിയാക്കി ബംഗളൂരുവിൽ നിന്ന് എം. ഡിയും നേടി. തൃശൂരിൽ തന്നെ പ്രാക്ടീസ് തുടങ്ങി. ജോലി ചെയ്ത് തുടങ്ങിയ കാലത്തും  സംഘർഷങ്ങൾ ഉള്ളിലുണ്ടായിരുന്നു. 
ഇപ്പോൾ നഷ്ടപ്പെട്ടുവെന്ന് ഞാനോർത്തിരുന്ന, ഒരുപാട് സ്വപ്നം കണ്ട ജീവിതം കയ്യിലെത്തിയതിന്റെ സന്തോഷത്തിലാണ് ഡോ. പ്രിയ. എന്താണ് പറയേണ്ടത് എന്നറിയുന്നില്ല. ഒരു സ്ത്രീ ആയിരിക്കുന്നതിന്റെ എല്ലാ ഭംഗിയും അനുഭവിക്കുകയാണ്.
എന്റെ അമ്മ പോലും എന്നെ മകളായി അംഗീകരിക്കുമ്പോൾ, അതൊന്നും ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ല. ഒരു സാരിയുടുക്കാനോ ആഭരണങ്ങളിയാനോ ഒരുങ്ങാനോ ഒക്കെ എത്രയോ കൊതിച്ചിരുന്നു ഞാൻ. പെൺകുട്ടികൾ മാത്രം കയറുന്ന ഷോപ്പുകളിൽ അമ്മയ്ക്കോ കസിൻ സഹോദരിക്കോ വേണ്ട എന്തെങ്കിലും വാങ്ങിക്കാനെന്ന ഭാവത്തിൽ ഞാനും കയറും. പക്ഷേ ഒരുപാട് പെണ്ണുങ്ങളുടെ കൂട്ടത്തിൽ അന്നേരം ഞാൻ ഒറ്റയായിപ്പോകും. ഇപ്പോൾ ആ പ്രശ്നമൊന്നും ഇല്ലല്ലോ. എനിക്ക് ഞാനായി തന്നെ ധൈര്യമായി അങ്ങോട്ടെല്ലാം കയറിച്ചെല്ലാം.
ഒരു സ്ത്രീയായി മാറുന്നതിന് മുമ്പ് തന്നെ എനിക്ക് വേണ്ടപ്പെട്ടവരെയെല്ലാം ഞാൻ ഇക്കാര്യം ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. പലരേയും നേരിട്ട് പോയിക്കണ്ട് സംസാരിച്ചു. സുഹൃത്തുക്കളെയെല്ലാം ഫോണിൽ വിളിച്ച് സംസാരിച്ചു. കാരണം ജിനു ശശിധരൻ, പ്രിയയായി മാറുമ്പോൾ അതിന്റെ പേരിൽ തുറിച്ചുനോട്ടങ്ങൾ ഏറ്റുവാങ്ങാൻ എനിക്കാകില്ലായിരുന്നു. പലരും ഞെട്ടലോടെയാണ് എന്നെ കേട്ടിരുന്നത്. സുഹൃത്തുക്കളിൽ ചിലർ ഇതറിഞ്ഞപ്പോൾ കരയുക വരെ ചെയ്തു. ഏറ്റവുമധികം ഞാൻ കടപ്പെട്ടിരിക്കുന്നത് എന്റെ കുടുംബത്തോട് തന്നെയാണ്. അവരെന്റെ കൂടെ നിന്നു...'- പ്രിയ പറയുന്നു. 
ഏതാനും വർഷങ്ങളായി പ്രിയയ്ക്ക് ഹോർമോൺ ചികിത്സ തുടങ്ങിയിട്ട്. ലോക്ഡൗൺ കാലത്താണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. വേദനാജനകമായ പരിവർത്തനങ്ങളിലൂടെയാണ് മനസ്സും ശരീരവും ആ സമയങ്ങളിൽ കടന്നുപോയതെന്നും ഒരു പരിധി വരെ കോവിഡ് കാലത്തെ ഒറ്റപ്പെട്ട ജീവിതരീതികൾ സമൂഹത്തിന്റെ കണ്ണിൽ നിന്ന് തന്റെ മാറ്റങ്ങളെ ഒളിപ്പിച്ച് നിർത്താൻ സഹായിച്ചുവെന്നും പ്രിയ സാക്ഷ്യപ്പെടുത്തുന്നു. 

'എനിക്ക് ഒരുപാട് ഭാഗ്യങ്ങളുണ്ടായി എന്നാണ് തോന്നുന്നത്. പഠിക്കാൻ കഴിഞ്ഞു, ജോലി നേടാനായി. എന്നെപ്പോലെ അൽപം സ്ട്രഗിൾ ചെയ്തിട്ടാണെങ്കിലും പഠിക്കാനും ജോലി നേടാനുമെല്ലാം അവസരമുള്ളവർ ക്ഷമയോടെ അതെല്ലാം പൂർത്തിയാക്കിയ ശേഷം മാത്രം അടുത്ത പടിയിലേക്ക് കടന്നാൽ മതിയെന്നേ ഞാൻ പറയൂ. അപ്പോഴും എല്ലാവർക്കും ഇത്തരം സാഹചര്യങ്ങളുണ്ടാകില്ല. നമ്മുടെ നാട്ടിൽ എത്രയോ വീടുകളിൽ എന്നെപ്പോലെയുള്ള കുട്ടികളുണ്ടായിരുന്നിരിക്കാം. എത്ര യുവാക്കൾ എന്നെപ്പോലെ സംഘർഷത്തിലായിരുന്നിരിക്കാം. ഇപ്പോഴും തന്റെ സ്വത്വം വെളിപ്പെടുത്താൻ കഴിയാതെ പാടുപെടുന്നവർ കാണാം. അവർ സമൂഹത്തിനെ ഭയപ്പെടുകയാണ്. ആ ഭയം നീക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. വ്യക്തിപരമായി എനിക്ക് സന്തോഷത്തിന്റെ ദിവസങ്ങളാണ് ഇതെല്ലാം. പക്ഷേ ഇതിനെ എന്റേത് മാത്രമായി ഒതുക്കാതെ, എല്ലാവരിലേക്കും എത്തിക്കാൻ ഞാൻ ശ്രമിക്കുന്നത് തന്നെ സമൂഹത്തോട് ഈ വിഷയം സംവദിക്കാനാണ്.
സ്ത്രീയെയും പുരുഷനെയും പോലെ തുല്യ അംഗീകാരവും അവകാശവും കൊടുക്കേണ്ട, വിചാര-വികാരങ്ങളുള്ള മനുഷ്യരാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്നവരും. കഴിവുള്ള ഒരുപാട് പേർ ഈ കമ്മ്യൂണിറ്റിയിലുണ്ട്. അവർക്ക് ഉയർന്നുവരണമെങ്കിൽ കുടുംബത്തിന്റേയും സമൂഹത്തിന്റെയും സ്നേഹവും പരിഗണനയും ആവശ്യമാണ്. എത്രയോ പേർ സമ്മർദ്ദങ്ങൾ താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നുണ്ട്. നാട് വിട്ട് ഓടിപ്പോകുന്നുണ്ട്. അവരുടെയെല്ലാം ജീവിതത്തോട് നമുക്ക് ബാധ്യതകളുണ്ട്. ആ ബാധ്യതയിൽ നിന്ന് ഒളിച്ചോടാതിരിക്കുക.അവരും മനുഷ്യരാണ് എന്ന ബോധം ഉണ്ടായിരിക്കുക. വ്യക്തിപരമായി ഒരുപാട് സാമ്പത്തിക സഹായങ്ങൾ നൽകാനും മാത്രമുള്ള സാഹചര്യം എനിക്കില്ല. അതിനാൽ എന്നാൽ കഴിയുന്നത് പോലെ കൗൺസലിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഞാനും ചെയ്യുന്നുണ്ട്. നമുക്ക് ഒത്തൊരുമിച്ച് ഒരു സാമൂഹികമാറ്റത്തിന്റെ ഭാഗമാകാം...'- പ്രിയ പറഞ്ഞുനിർത്തുന്നു.
തൃശൂർ സീതാറാം ആശുപത്രിയിലാണ് ആയുർവേദ ഡോക്ടറായ പ്രിയ ഇപ്പോൾ ജോലി ചെയ്യുന്നത്. മോഹിച്ച ജീവിതം യാഥാർത്ഥ്യമായതിന്റെ കൗതുകത്തിലും ലഹരിയിലും ആണിപ്പോൾ. അതുതന്നെ എത്രനാൾ നുകർന്നുതീർത്താലാണ് തീരുകയെന്ന് അറിയില്ല പ്രിയക്ക്. അത്രമാത്രം സന്തോഷമാണ്. തുടർന്നുള്ള യാത്രയിൽ തന്നെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നൊരാളെ കണ്ടെത്താനായാൽ ഒരു കുടുംബജീവിതവും പ്രിയ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയൊരാളെ കണ്ടെത്താനായില്ലെങ്കിലും താൻ തളർന്നുപോകില്ലെന്നും ഇതേ ആഹ്ലാദത്തോടെ ജീവിതത്തെ ചേർത്തുപിടിക്കുമെന്നുമുള്ള ഉറച്ച നിശ്ചയദാർഢ്യവും ഒപ്പം തന്നെ പ്രിയ പങ്കുവയ്ക്കുന്നു.
ട്രാൻസ്‌ജെൻഡർ പോളിസി ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. തുല്യനീതി, വ്യക്തിസ്വാതന്ത്ര്യം, മുഖ്യധാരയിലെ പങ്കാളിത്തം, തടസ്സങ്ങളില്ലാത്ത വിദ്യാഭ്യാസം ഇവയെല്ലാം ഉറപ്പു വരുത്തുന്നതാണ് ഈ നയം. എന്നാൽ പൊതു സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടോ എന്ന കാര്യം ഇപ്പോഴും സംശയമാണ്.
ട്രാൻസ് ആയ വ്യക്തിയെ മനസ്സിലാക്കാനും ബഹുമാനത്തോടെ അവരോടിടപെടാനും നമുക്കു സാധിക്കണം. അവരെ തുറിച്ചു നോക്കലും കളിയാക്കലും പുച്ഛിച്ചു ചിരിക്കലും ഒഴിവാക്കാം. അവരെ വിചിത്രമായി കാണാതിരിക്കാം.
 

Latest News