Sorry, you need to enable JavaScript to visit this website.

പെരുന്നാളും ഓണവും വീണ്ടും വരും... 

'ജീവിച്ചിരുന്നാൽ മാത്രമേ സാമ്പത്തികത്തിന് എന്തെങ്കിലും പ്രസക്തിയുള്ളൂ. വൈദ്യൻ ഇച്ഛിച്ചതും രോഗി ഇച്ഛിച്ചതും അടച്ചുപൂട്ടലല്ലേയല്ല! പക്ഷേ നിവൃത്തിയില്ല തന്നെ. തൽക്കാലം അടച്ചുപൂട്ടി ഗുരുതര രോഗമുള്ളവരുടെ ജീവൻ രക്ഷിക്കണം. ചികിത്സാ സൗകര്യങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാകുന്ന തലത്തിലേക്ക് രോഗികളുടെ എണ്ണം കുറഞ്ഞാൽ പതുക്കെ പൂട്ട് തുറക്കാം- ഐ.എം.എയുടെ ഡോ: സുൽഫി നൂഹു ആഗ്രഹിച്ചത് പോലെയായി കേരളം. നോമ്പും പെരുന്നാളും ക്രിസ്മസും ഓണവുമൊക്കെ വീണ്ടും വരും: ഡോ.സുൽഫി നൂഹു.
ഇനി കരുതലല്ല വേണ്ടത്, ഇനി വേണ്ടത് ആ വലിയ പൂട്ട് തന്നെ. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത കൊച്ചിയിൽ വാഹനങ്ങളുമായി പുറത്തിറങ്ങിയാൽ ലൈസൻസ് റദ്ദാക്കി കണ്ടു കെട്ടുമെന്നാണ് മുന്നറിയിപ്പ്. പോലീസിന്റെ അനുമതിയില്ലാതെ മറ്റു ജില്ലകളിലും പുറത്തിറങ്ങാനാവില്ല. 

*** *** ***

കോവിഡ് രണ്ടാംതരംഗം ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ മുസ്്‌ലിം  പള്ളി കോവിഡ് കെയർ സെന്ററാക്കി മാറ്റി ഇസ്്‌ലാമിക് സർവ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദ്. തൃശൂർ മാളയിലെ മുസ്്‌ലിം  പള്ളിയാണ് കോവിഡ് പ്രതിസന്ധി മുന്നിൽക്കണ്ട് കോവിഡ് കെയർ സെന്ററാക്കിയത്. മാള പഞ്ചായത്തിൽ മാത്രം 300 പേർക്കാണ് കോവിഡ് രോഗം സ്ഥീരീകരിച്ചിരിക്കുന്നത്. പലർക്കും ക്വാറന്റൈൻ സൗകര്യം വീട്ടിലില്ലാത്തതിനാലാണ് പള്ളി കോവിഡ് കെയർ സെന്ററാക്കി മാറ്റാൻ തീരുമാനമായത്. കെയർ സെന്ററിൽ ആകെ 50 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രോഗികളെ പരിചരിക്കാനായി ഡോക്ടർമാരും നഴ്‌സുമാരും മറ്റ് സന്നദ്ധ പ്രവർത്തകരുമുണ്ടാകും. കോവിഡ് കേസുകൾ പിടിവിട്ടതോടെ ദൽഹിയിലും  ഗൂജറാത്തിലും പള്ളികൾ ഇത് പോലെ മാറ്റിയിരുന്നു.  ഇതാദ്യമായാണ് കേരളത്തിലെ ഒരു പള്ളിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു അസാധാരണ നടപടി. ആദ്യം മദ്രസയെ കോവിഡ് സെന്ററാക്കി മാറ്റാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. പ്രതിസന്ധിയുടെ ഇരുൾ മൂടിയ കാലത്ത് പ്രതീക്ഷയുടെ കിരണങ്ങൾ പകരുന്നതാണ് ഇത്തരം കാര്യങ്ങൾ. 

*** *** ***

ലയാളി വിരുദ്ധമെന്ന് മുമ്പേ തെളിയിച്ച റിപ്പബ്ലിക് ടിവി കോവിഡ് കാലത്തും ദൗത്യം തുടരുന്നു. തിരുവനന്തപുരത്ത് കോവിഡ് വാക്‌സിൻ ക്യാരിയർ ബോക്‌സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനലിൽ വന്ന വാർത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധമാണെന്ന്് ഹെഡ്  ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി. തിരുവനന്തപുരം ടി ബി സെന്ററിൽ വന്ന വാക്‌സിൻ ക്യാരിയർ ബോക്‌സ് ഇറക്കാൻ അമിതകൂലി ആവശ്യപ്പെട്ടെന്നും അത് കിട്ടാത്തതിനാൽ ലോഡ് ഇറക്കാതെ തടഞ്ഞിട്ടു എന്നുമാണ് റിപ്പബ്ലിക്ക് ടിവി റിപ്പോർട്ട് ചെയ്തത്. എന്നാൽ യാതൊരുവിധ കൂലിത്തർക്കവും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. കോവിഡ് വാക്‌സിനേഷൻ ആരംഭിച്ച ശേഷം വന്ന വാക്‌സിൻ ലോഡുകൾ പൂർണ്ണമായും സൗജന്യമായാണ് തൊഴിലാളികൾ ഇറക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാപകൽ ഇടപെടുന്നവരാണ് തൊഴിലാളികൾ. ഒരിടത്തും കൂലിയുടെ പേരിൽ യാതൊരു തർക്കത്തിനും ഇടനൽകിയിട്ടില്ല. കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് അഞ്ച് കോടി രൂപയാണ് തൊഴിലാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

*** *** ***

രളത്തിൽ എൽഡിഎഫ് സർക്കാരിന്റെ ഭരണ തുടർച്ചയെ വിഷയമാക്കി അമൂൽ ഇന്ത്യയുടെ പുതിയ പോസ്റ്റർ. 'ട്രൈ വൺ ഡ്രം'  എന്നാണ് കാർട്ടൂൺ പോസ്റ്ററിന് കൊടുത്തിരിക്കുന്ന തലക്കെട്ട്. പോസ്റ്ററിൽ വിരലിൽ അമൂൽ ചീസ് പുരട്ടി കസേരയിൽ ഇരിക്കുന്ന പിണറായി വിജയനുമുണ്ട്. അതോടൊപ്പം അമൂൽ ഗോഡ്‌സ് ഓൺ സ്‌നാക്ക് എന്നാണ് അടിക്കുറിപ്പ്്്.  സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ പോസ്റ്റർ രൂപത്തിൽ രസകരമായി പങ്കുവെക്കുന്നത് അമൂൽ ഇന്ത്യയുടെ പതിവ് രീതിയാണ്. ഇതിന് മുമ്പും ഇത്തരത്തിലുള്ള പോസ്റ്ററുകൾ വന്നിട്ടുണ്ട്. മരക്കാറിനും അസുരനും ദേശീയ പുരസ്‌കാരം ലഭിച്ചപ്പോഴും അമൂൽ പോസ്റ്റർ പങ്കുവെച്ചിരുന്നു. അമൂലിന്റെ ഈ പോസ്റ്ററുകൾക്ക് വലിയ പ്രേക്ഷക പ്രീതിയാണുള്ളത് .കേരളത്തിന് പുറമെ തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ സ്റ്റാലിന്റെ വിജയത്തെയും ബംഗാളിൽ മമതയുടെ വിജയത്തെയും അമൂൽ പോസ്റ്ററിലൂടെ പങ്കുവെച്ചു. 

*** *** ***

യമസഭാ തെരഞ്ഞെടുപ്പ്്  പ്രീ പോൾ സർവ്വേയിൽ എൽഡിഎഫിന് വാരിക്കോരി സീറ്റുകൾ നൽകിയത് മനോരമ ന്യൂസ്-വിഎൻഎം സർവ്വേ ആയിരുന്നു. എന്നാൽ എക്‌സിറ്റ് പോൾ ഫലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു പ്രവചനം. എൽഡിഎഫിന്റെ പല പ്രമുഖരും ഇത്തവണ അടിപതറി വീഴുമെന്നായിരുന്നു പ്രവചനം. അങ്ങനെ പ്രവചിച്ച 32 പേരാണ് എൽഡിഎഫിൽ നിന്ന് വിജയിച്ചുവന്നത്.  മനോരമ ന്യൂസിന്റെ  സർവ്വേയിൽ തോൽക്കുമെന്ന് പ്രവചിക്കപ്പെട്ട 32 എൽഡിഎഫ് സ്ഥാനാർത്ഥികളാണ് ഇത്തവണ വിജയിച്ച് നിയമസഭയിൽ എത്തിയത്. മട്ടന്നൂരിൽ കെ.കെ ഷൈലജ നേരിയം വിജയം നേടും എന്നായിരുന്നു പ്രവചനം. എന്നാൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി വിജയിച്ചത് കെ.കെ ഷൈലജ ആയിരുന്നു.  തോൽക്കുമെന്ന് പ്രവചിച്ച ഒരു സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം മുപ്പതിനായിരത്തിന് മുകളിൽ ആണ്. മൂന്ന് പേരുടേത് ഇരുപതിനായിരത്തിനും മുകളിൽ. മൊത്തം 12 പേരുടെ ഭൂരിപക്ഷം പതിനായിരത്തിന് മുകളിലും ആണ്. അയ്യായിരത്തിന് മുകളിൽ ഭൂരിപക്ഷമുള്ളവർ ഇരുപത് പേരും.  സർവ്വേയുടെ പേരിൽ ഒരു മാധ്യമ സ്ഥാപനത്തെ പരിഹസിക്കുന്നതിൽ അർത്ഥമില്ല. മാധ്യമ സ്ഥാപനങ്ങൾക്ക് വേണ്ടി സർവ്വേകൾ നടത്തുന്നത് മറ്റ് ഏജൻസികൾ ആയിരിക്കും. എം.എം മണി ഇത്തവണ ഉടുമ്പഞ്ചോലയിൽ തോൽക്കുമെന്നായിരുന്നു പ്രവചനങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഏവരേയും ഞെട്ടിക്കുന്ന ഭൂരിപക്ഷമാണ് അദ്ദേഹം സ്വന്തമാക്കിയത്. 38,305 വോട്ടുകൾ! ബേപ്പൂരിൽ പി.എ മുഹമ്മദ് റിയാസും കഴക്കൂട്ടത്ത്്  കടകംപള്ളി സുരേന്ദ്രനും ബാലുശ്ശേരിയിൽ സച്ചിൻ ദേവും തോൽക്കും എന്നതായിരുന്നു മറ്റൊരു പ്രവചനം. പി.എ മുഹമ്മദ് റിയാസ് ജയിച്ചത് 28,747 വോട്ടുകൾക്കാണ്. കടകംപള്ളി സുരേന്ദ്രൻ 23,497 വോട്ടുകൾക്കും സച്ചിൻദേവ് ജയിച്ചത് 20,372 വോട്ടുകൾക്കും. പി.ടി.എ റഹീം മുതൽ കുളത്തുങ്കൽ വരെ… പൂഞ്ഞാറിൽ പി.സി ജോർജ്ജ് ജയിക്കുമെന്നും സെബാസ്റ്റിയൻ കുളത്തുങ്കൽ തോൽക്കുമെന്നും ആയിരുന്നു പ്രവചനം. വർക്കലയിൽ വി ജോയ്, കളമശ്ശേരിയിൽ പി രാജീവ്, വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പള്ളി, കൊച്ചിയിൽ കെ.ജെ മാക്‌സി, ഉദുമയിൽ സി.എച്ച് കുഞ്ഞമ്പു, കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർകോവിൽ, കുന്ദമംഗലത്ത് പി.ടി.എ റഹീം എന്നിവർ തോൽക്കുമെന്നും പ്രവചിച്ചു. 
 താനൂരിൽ വി അബ്ദുറഹിമാൻ, തൃശൂരിൽ പി ബാലചന്ദ്രൻ, കുറ്റിയാടിയിൽ കെ.പി കുഞ്ഞഹമ്മദ് കുട്ടി എന്നിവരും തോൽക്കുമെന്ന് പ്രവചിച്ചിരുന്നു. ആയിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഈ മൂന്ന് പേരുടേയും വിജയം. വി അബ്ദുറഹിമാൻ 985 വോട്ടുകൾക്കും, പി ബാലചന്ദ്രൻ 946 വോട്ടുകൾക്കും, കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ 333 വോട്ടുകൾക്കും ആണ് ജയിച്ചത്.  സർവ്വേ പ്രവചനങ്ങൾ എല്ലാം ഫലിക്കുമെങ്കിൽ, എല്ലാ സർവ്വേകളും ഒരുപോലെ ആകേണ്ടതല്ലേ. അപ്പോൾ സർവ്വേ പ്രവചനങ്ങളെല്ലാം ഫലിക്കണമെന്നില്ല. എടുക്കുന്ന സാംപിളിന്റെ വലിപ്പവും വ്യത്യസ്തതയും ഒക്കെ അനുസരിച്ചിരിക്കും. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ മനോരമ ന്യൂസിനെ മാത്രം കുറ്റം പറയുന്നതിൽ കാര്യമില്ല. പശ്ചിമ ബംഗാളിൽ മിക്ക സർവേകളും ബി.ജെ.പി ഭരണം പ്രവചിച്ചു. രണ്ടെണ്ണം തൂക്കുസഭയും. എന്നിട്ടും മമത ബാനർജി തിളക്കമാർന്ന വിജയം കൈവരിച്ചില്ലേ.  ഇതേ മനോരമ ചാനൽ പ്രീ പോൾ സർവേയിൽ എൽഡിഎഫിന് വാരിക്കോരി കൊടുത്തിരുന്നു. അതേ നിലപാടിൽ ഉറച്ചു നിന്നാൽ മതിയായിരുന്നു. മലയാളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന നാളിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് 24 ന്യൂസാണ്. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് തന്നെ ശ്രീകണ്ഠൻ നായരും ഡോ: അരുണും ടീമും സജീവമായി. ഒരു കോമഡി പരിപാടി ആസ്വദിക്കുന്ന ലാഘവത്തോടെ ജനം തെരഞ്ഞെടുപ്പ് ഫലം കണ്ടു രസിക്കുകയും ചെയ്തു. 

*** *** ***

ശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമം വ്യാപിക്കുന്നതിനിടെ ബിജെപി ഐടി സെല്ലിന്റെ വ്യാജ പ്രചാരണം. ബിജെപി ഐടി സെൽ അക്രമത്തിൽ കൊല്ലപ്പെട്ട പ്രവർത്തകനെ കുറിച്ച് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഒരുവശത്ത് തിരിച്ചടിക്കണമെന്ന് സംഘപരിവാർ ആഹ്വാനം ശക്തിപ്രാപിക്കുന്നതിനിടെയാണ് ഈ വീഡിയോ പുറത്തിറങ്ങുന്നത്. അതിവേഗം ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വീഡിയോയിൽ കൊല്ലപ്പെട്ടതായി കാണിക്കുന്ന വ്യക്തി ഇന്ത്യാ ടുഡേയിലെ മാധ്യമ പ്രവർത്തകനായ അഭ്രോ ബാനർജിയാണ്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ബാനർജി വിശദീകരണവുമായി രംഗത്തുവന്നു. വീഡിയോയിലുള്ളത് തൃണമൂൽ ആക്രമണത്തിൽ മരിച്ച മണിക് മൊയിത്രയാണെന്ന വാദം തെറ്റാണെന്നും ബിജെപി തെറ്റിദ്ധാരണ പരത്താൻ ഉപയോഗിച്ചിരിക്കുന്നത് ജീവനോടെയുള്ള തന്റെ ചിത്രമാണെന്നും ബാനർജി വ്യക്തമാക്കി. വ്യാജ വാർത്ത സോഷ്യൽ മീഡിയ പൊളിച്ചതോടെ ബിജെപി ഔദ്യോഗിക പേജിൽ നിന്ന് ഈ വീഡിയോ പിൻവലിച്ചിട്ടുണ്ട്. തൃണമൂൽ അക്രമികൾ തങ്ങളുടെ ഒമ്പത് പ്രവർത്തകരെ കൊലപ്പെടുത്തി. ഇതിലൊരാൾ സീതാൾകുച്ചിയിലെ മോണിക് മോയിത്രയും മിന്റു ബർമനാണ്. എന്നാൽ അങ്ങനെയൊരാൾ ലിസ്റ്റിലോ മറ്റു ഡാറ്റകളിലോ ഉണ്ടായിരുന്നില്ല. ബാനർജിയുടെ ചിത്രം ദുരുപയോഗം ചെയ്ത് ബിജെപി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും തൃണമൂൽ വ്യക്തമാക്കി. ഖത്തർ ദോഹയിലെ ഫുട്‌ബോൾ സ്‌റ്റേഡിയം സംഘത്തിന്റെ കോവിഡ് പരിചരണ കേന്ദ്രമായി മാറുന്നതിനിടയ്ക്ക് ഇതൊക്കെ എത്ര ചെറുത്? 

*** *** ***

ഗാളിലെ അക്രമങ്ങൾ നടന്ന സ്ഥലം സന്ദർശിച്ച കേന്ദ്ര മന്ത്രി വി. മുരളീധരന്റെ വാഹനം ആക്രമിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ  വാഹനത്തിന്റെ ചില്ലുകൾ അക്രമികൾ തകർത്തു. പശ്ചിമ മിഡ്‌നാപൂരിൽ വെച്ചാണ് സംഭവം. പിന്നിൽ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളാണെന്ന് മുരളീധരൻ ആരോപിച്ചു. ആക്രമണത്തെ തുടർന്ന് അദ്ദേഹം യാത്ര നിർത്തിവെച്ചിരിക്കുകയാണ്. 
വി മുരളീധരൻ തന്നെയാണ് ആക്രമണത്തിന്റെ വിവരം ക്യാമറ വിഷ്വൽസ് ഉൾപ്പെടെ പുറത്ത് വിട്ടത്. മാതൃഭൂമി ന്യൂസിൽ ദൃശ്യങ്ങൾ സഹിതം വാർത്ത സംപ്രേഷണം ചെയ്തിരുന്നു. കേന്ദ്ര സംഘത്തെ ആക്രമിക്കാനെത്തിയവർ ചോർ ചോർ എന്നു വിളിക്കുന്നതിന്റെ പൊരുൾ മനസിലായില്ല. കേരളത്തിൽ നിന്ന് അവധിയ്ക്ക് ചെന്ന അതിഥി തൊഴിലാളിയ്ക്ക് വിശന്നതാവുമോ ആവോ?
 

Latest News