ദുബായ്- വിശുദ്ധ റമദാനിൽ കാരുണ്യത്തിന്റെ ഭക്ഷണപ്പൊതികളുമായി ഇന്ത്യക്കാരിയായ മഹനാസ് ഫാഖിഹ് വ്യത്യസ്തയാവുകയാണ്. ദിവസേന 500 പേർക്കാണ് ഇവർ ഇഫ്താർ വിതരണം ചെയ്യുന്നത്. 2002ലാണ് മഹനാസ് ഇന്ത്യയിൽനിന്ന് ദുബായിൽ എത്തുന്നത്. താമസിക്കുന്ന കെട്ടിടത്തിലെ സെക്യൂരിറ്റിക്കാർ ഉൾപ്പെടെ നിരവധി പേരാണ് മഹനാസ് ഇഫ്താറിന് വേണ്ടി കാത്തിരിക്കുന്നത്. 2018ലാണ് തൊഴിൽ രഹിതരായവർക്ക് ഇഫ്താർ ഒരുക്കി മഹനാസ് ഈ ദൗത്യം ആരംഭിച്ചത്. പിന്നീട് എല്ലാ വർഷവും തുടരുകയായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ വർഷം പ്രാദേശിക സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയാണ് ഭക്ഷണം പാക്കറ്റുകളിലാക്കി ആവശ്യമുള്ളവർക്ക് എത്തിക്കുന്നത്.
മഹനാസ് മക്കൾക്കൊപ്പം.
പത്ത് പേരുള്ള കൂട്ടുകുടുംബത്തിൽനിന്നാണ് താൻ വരുന്നതെന്നും എല്ലാ റമദാനിലും ഒന്നിച്ചുള്ള ഇഫ്താർ പതിവായിരുന്നുവെന്നും മഹനാസ് പറഞ്ഞു. റമദാൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മാസമാണ്. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ മാതാപിതാക്കളാണ് എനിക്ക് മാതൃക. നാട്ടിലെ പള്ളിയിലേക്ക് ഇഫ്താർ വിഭവങ്ങളും തൈരും ജ്യൂസുമൊക്കെ കൊടുത്തയച്ചിരുന്ന ഓർമയിലാണ് ഇവിടെ എത്തിയപ്പോഴും ഈ പതിവ് തുടർന്നത് - മഹനാസ് പറഞ്ഞു. ദുബായിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുകയാണ് മഹനാസ് ഫാഖിഹ്. ബിരിയാണിപ്പൊതികളാണ് ഇഫ്താറിനു വേണ്ടി മഹനാസ് ഒരുക്കുന്നത്. മകൾ അലിന ശൈഖും മകൻ മിഖാഈൽ ശൈഖും മഹനാസിനെ സഹായിക്കാനായി ഒപ്പമുണ്ട്. പുണ്യമാസത്തിൽ ഇത്തരത്തിൽ ഒരു മഹദ്‌സേവനം ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മഹനാസ് പറഞ്ഞു.
കുറ്റം മുസ്ലിം ജീവനക്കാരില്‍ കെട്ടിവെച്ച് ബി.ജെ.പി എം.പി, നിഷേധിച്ച് പോലീസ്
മലയാളി വ്യവസായി സ്വകാര്യ വിമാനത്തില്‍ യു.എ.ഇയില്‍ തിരിച്ചെത്തി; ചെലവ് 89 ലക്ഷം രൂപ