മലയാള സാഹിത്യ തറവാട്ടിലെ കാരണവർ എം.ടി. വാസുദേവൻ നായരുടെ 'രണ്ടാമൂഴം' നോവൽ വായനയിലൂടെ എഴുത്തിന്റെ ലോകത്തേക്ക് കലെടുത്ത വെച്ച സ്മിതാ പ്രമോദിന്റെ ആദ്യ പുസ്തകമാണ് 'ഇവൾ ദ്രൗപദി'.
പ്രമുഖ ആനുകാലികങ്ങളിൽ നിരവധി കഥയും കവിതയും എഴുതാറുള്ള സ്മിതയുടെ രണ്ടാമത്തെ പുസ്തകമായ 'നിശാഗന്ധി പൂക്കുമ്പോൾ' എന്ന കവിതാ സമാഹാരം കഴിഞ്ഞ മാസമാണ് പ്രസിദ്ധീകരിച്ചത്. അൻപത് കവിതകൾ അടങ്ങിയ കൃതിക്ക് അവതാരിക കവി പി.കെ. ഗോപിയുടേതാണ്. തന്റെ കർമ്മ ദേശത്തെ ഹൃദയത്തിലേറ്റിയ കവയിത്രി ആ ദേശത്തെ തന്റെ പേരിനോടു ചേർത്തു നിർത്തി സ്മിതാ പ്രമോദ് രാമപുരം എന്ന തൂലിക നാമത്തിലാണ് അറിയപ്പെടാൻ ആഗ്രഹിക്കുന്നത്.
കുടുംബവും കൂട്ടുകാരും പ്രധാനമായും തന്റെ മകനും നൽകുന്ന പ്രോത്സാഹനമാണ് എഴുത്തിന്റെ വഴിയിലെ ധൈര്യമെന്ന് സ്മിതാ പ്രമോദ് പറയുന്നു. ഇരുപത് ചെറുകഥകളടങ്ങിയ മഴപ്പക്ഷി കഥാ സമാഹാരം പണിപ്പുരയിലാണ്.
മലപ്പുറം ജില്ലയിലെ ചേളാരി സ്വദേശിനിയാണ് സ്മിത പ്രമോദ്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലായിരുന്നു ജനനം.
എട്ടാം ക്ലാസ് വരെ ചെറുവണ്ണൂർ സ്‌കൂളിലായിരുന്നു പഠനം. അതിനു ശേഷം താമസവും സ്‌കൂൾ വിദ്യാഭ്യാസവും ചേളാരിയിൽ. പ്രീഡിഗ്രി മുതൽ പി.ജി വരെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം, ഇംഗ്ലീഷ് സാഹിത്യം, ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, സൈക്കോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. കൗൺസലിംഗിലും സഹകരണത്തിലും ഡിപ്ലോമ.
പത്തു വർഷമായി മലപ്പുറം ജില്ലയിലെ രാമപുരം ജെംസ് ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ചീഫ് ലൈബ്രേറിയനാണ്. രാമപുരം ശ്രീ രാമസ്വാമി ക്ഷേത്ര കവാടത്തിനോട് ചേർന്നാണ് കുടുംബസമേതം താമസിക്കുന്നത്. ഒരു ദേശത്തിന്റെ ഹൃദയഭാഗത്ത് തന്നെ കഥാകാരിയുടെ എഴുത്തു പുരയിടവും. ഇന്ത്യൻ കൗൺസലേഴ്‌സ് അസോസിയേഷന്റെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി കൂടിയാണ് സ്മിതാ പ്രമോദ്.