ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 281 പേര്‍ അറസ്റ്റില്‍; ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തുവരും കുടുങ്ങി

ദോഹ- ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 281 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 231 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 39 പേരെയും വാഹനത്തിലെ പരമാവധി എണ്ണം പാലിക്കാത്തതിന് മൂന്ന് പേരേയും മൊബൈലില്‍ ഇഹ്തിറാസ് ആപളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് എട്ട് പേരെയുമാണ് പിടികൂടിയത്.

ഇവരെ പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
 ഹോം ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് വ്യാപനം തടയുന്നതിനും ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത വ്യക്തികളെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറും.

ഹൈതം റാഷിദ് സാലിം അല്‍ ഹാഷ്മിയാണ് അറസ്റ്റിലായത്.

വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ പൊതുജനങ്ങളുടെ സുരക്ഷ മാനിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ 2004ലെ പീനല്‍ കോഡ് നമ്പര്‍ (11) ലെ ആര്‍ട്ടിക്കിള്‍ (253), പകര്‍ച്ചവ്യാധികള്‍ തടയുന്നതുമായി ബന്ധപ്പെട്ട് 1990 ലെ ആര്‍ട്ടിക്കിള്‍ (17), 2002 ലെ സമൂഹത്തിന്റെ സുരക്ഷ സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 17 എന്നിവ അനുസരിച്ചുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കും.

സ്വദേശികളും വിദേശികളും നിയമ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ സഹകരിക്കുകയും മഹാമാരിയെ പ്രതിരോധിക്കുവാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

 

Latest News