അബുദാബി - ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളി ഉദ്യോഗാർഥികൾക്കായി, ജി.സി.സി രാജ്യങ്ങളിൽ പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് അബുദാബി ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ ആവശ്യപ്പെട്ടു. കേരളത്തിൽ നേരിട്ടെത്തി പരീക്ഷകളിൽ സംബന്ധിക്കാൻ സാധിക്കാത്തതു കാരണം സർക്കാർ ഉദ്യോഗം കയ്യെത്താ ദൂരത്ത് നിൽക്കുന്ന ലക്ഷക്കണക്കിന് യുവാക്കളാണ് ഇവിടങ്ങളിൽ ജോലി ചെയ്യുന്നത്.
പ്രവാസിക്ഷേമ പദ്ധതികളുടെ ഭാഗമായി ജി.സി.സി രാജ്യങ്ങളിൽ പരീക്ഷ സെന്ററുകൾ അനുവദിക്കുകയാണെങ്കിൽ തൊഴിൽ നഷ്ടപ്പെട്ടോ അല്ലാതെയോ നാട്ടിലെത്തുന്ന പ്രവാസികൾക്ക് വലിയ പ്രതീക്ഷയായി അത് മാറും. വരാനിരിക്കുന്ന സർക്കാർ അക്കാര്യം പ്രഥമ പരിഗണനയിൽ ഉൾപ്പെടുത്തണമെന്നും ഇസ്ലാഹി സെന്റർ നടത്തിയ വിദ്യാഭ്യാസ സെമിനാർ ആവശ്യപ്പെട്ടു. 'സർക്കാർ ഉദ്യോഗം; പ്രവാസലോക സാധ്യതകൾ' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അബ്ദുൽ ലത്തീഫ് പുലത്ത് വിഷയം അവതരിപ്പിച്ചു. ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ദുറസാഖ് അൻസാരി ജനറൽ സെക്രട്ടറി മശ്ഹൂദ് പുളിക്കൽ, ഹാരിസ് അൻസാരി, ഷാമോൻ ഇടുക്കി സംസാരിച്ചു.