ദുബായ്- ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അറ്റകുറ്റപ്പണി നടത്തി, മോടി പിടിപ്പിച്ച് മറിച്ച് വിൽക്കാൻ ശ്രമിച്ച 1,422 വാഹനങ്ങൾ ദുബായ് പോലീസ് പിടികൂടി. ബർദുബായിൽ മാത്രം എൻജിനുകൾ മാറ്റിയും അറ്റകുറ്റപ്പണി നടത്തിയതും 208 വാഹനങ്ങൾ വിൽപന നടത്താൻ ശ്രമിച്ചതായി പോലീസ് മേധാവി ബ്രിഗേഡിയർ അബ്ദുല്ല ഖാദിം പറഞ്ഞു.
ഫെബ്രുവരി 11 മുതലാണ് ഇത്തരം വാഹനങ്ങൾ പിടികൂടാനുള്ള കാമ്പയിൻ ആരംഭിച്ചത്. അന്തരീക്ഷ മലിനീകരണത്തിനും അപകടങ്ങൾ ഉണ്ടാക്കാനും ഇത്തരം വാഹനങ്ങൾ കാരണമാകും. റോഡ് ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് കാമ്പയിൻ ആരംഭിച്ചത്. പിടികൂടിയ വാഹനങ്ങളിൽ കാറുകളും ബൈക്കുകളും ഉൾപ്പെടും.
നിയമ വിരുദ്ധമായി രൂപവ്യത്യാസം വരുത്തി വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് വാഹനം നിയന്ത്രിക്കാൻ സാധിക്കാതെ വരുമെന്നും ബ്രിഗേഡിയർ ഖാദിം പറഞ്ഞു. ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവരെ പിടികൂടിയാൽ ആയിരം ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റുകളുമാണ് ശിക്ഷ.