'അമ്മ'യുടെ ചുമതലകളില്‍ നിന്ന് ഗണേഷ് കുമാര്‍ ഒഴിഞ്ഞു

കൊച്ചി-താരസംഘടനയായ 'അമ്മ'യുടെ ചുമതലകളില്‍ നിന്നു പൂര്‍ണമായും ഒഴിയുകയാണെന്നു വൈസ് പ്രസിഡന്റ് കെ.ബി ഗണേഷ്‌കുമാര്‍. ഇനി ഭാരവാഹിത്വത്തിലേക്കു മല്‍സരിക്കില്ല. ആരോടും പിണക്കമുണ്ടായിട്ടല്ലെന്നും സിനിമയിലും രാഷ്ട്രീയത്തിലും കൂടുതല്‍ ശ്രദ്ധതിരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെന്നും അദ്ദേഹം  പറഞ്ഞു.അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഇനി ഇല്ലെന്നും സംഘടനക്ക് രൂപം കൊടുക്കാന്‍ ഏറ്റവുമധികം പ്രയത്‌നിച്ചത് താനും മണിയന്‍പിള്ള രാജുവും ആണ്. പക്ഷേ, 'അമ്മ' എഴുതുന്ന ചരിത്രത്തില്‍ എന്തെഴുതും എന്ന് തനിക്കറിയില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
അന്ന് ഞാനും മണിയന്‍പിള്ളയും സ്വന്തം കാറെടുത്ത് എല്ലാ നടീനടന്മാരുടെയും വീട്ടില്‍ പോയി കണ്ടു സംസാരിച്ചാണ് അവരെ അംഗങ്ങളാക്കിയത്. 2500 രൂപയായിരുന്നു അന്നത്തെ അംഗത്വ ഫീസ്. ഞങ്ങളെ അന്നു ചിലര്‍ പുച്ഛത്തോടെയാണ് മടക്കി അയച്ചത്. പിന്നീട് അവരെല്ലാം സംഘടനയില്‍ അംഗങ്ങളായി. അമ്മയില്‍ നിന്ന് കൈനീട്ടം വാങ്ങുന്നവരായി. വേണു നാഗവള്ളി, എം ജി സോമന്‍, ഇവരെല്ലാം ആത്മാര്‍ഥമായി സഹകരിച്ചിരുന്നു എന്നും ഗണേഷ് പറഞ്ഞു.
 

Latest News