പെയ്ത് തീരാത്ത ആർദ്രഭാവങ്ങൾ

എഴുത്ത് അതിന്റെ പൂർണത കൈവരിക്കുന്നത് അത് ജീവിതത്തെ തന്മയത്വത്തോടെ വരച്ചിടുമ്പോഴാണ്. ജീവിതം അതിന്റെ എല്ലാ നഗ്നതയോടെയും കഥകളായി രൂപാന്തരപ്പെടുമ്പോൾ, കഥയിൽ ജീവിതം നിറഞ്ഞ് നിൽക്കുന്നു. കഥയേത് ജീവിതമേത് എന്ന് തിരിച്ചറിയാനാകാത്ത നിസ്സഹായതയിൽ, വായനക്കാരൻ അങ്ങനെ സ്തബ്ധനായിപ്പോകുന്നു. പ്രവീൺ പാലക്കീലിന്റെ ലിഫ്റ്റിനടുത്തെ പതിമൂന്നാം നമ്പർ മുറി എന്ന നോവലെറ്റ് വായിക്കുമ്പോൾ, വായനക്കാരന് മുമ്പിൽ, താൻ കണ്ട് മറന്ന പല ജീവിതങ്ങളും പുനരാവിഷ്‌കരിക്കപ്പെടുന്നു.
നാല് നോവലെറ്റുകളുടെ ഈ സമാഹാരത്തിലെ ആദ്യ നോവലെറ്റായ ലിഫ്റ്റിനടുത്തെ പതിമൂന്നാം നമ്പർ മുറിയിലൂടെ പ്രണയത്തിന്റെ പുതിയകാല മുഖം അവതരിപ്പിക്കുകയാണ് പ്രവീൺ പാലക്കീൽ. ഒരേ ലൈനിൽ താമസിക്കുന്ന മനുഷ്യർ പരസ്പരം അറിയാതെയാകുന്നു എന്നതിൽ നിന്നും ഫഌറ്റ് സമുച്ചയത്തിലെ അയൽപക്ക ബന്ധത്തിന്റെ ബലമില്ലായ്മ വരച്ചിടുന്നുണ്ട് കഥാകൃത്ത്. ഒരു വ്യക്തിക്ക് സംഭവിക്കുന്ന നിസ്സഹായതയിൽ നിന്നും സ്‌നേഹത്തിന്റെ പാഠം പഠിപ്പിക്കുകയാണ് ആഖ്യാതാവ്. നിമിഷ എന്ന കഥാപാത്രത്തിലൂടെ, മനുഷ്യ സ്‌നേഹത്തിന്റെ പൂർണത വരച്ച് ചേർക്കുകയാണ് എഴുത്തുകാരൻ. എന്നാൽ ആ സ്‌നേഹത്തിനും കരുതലിനും പകരമായി നൽകേണ്ടി വരുന്നതാകട്ടെ, അവളുടെ തന്നെ ജീവിതവും. തന്റെ ഒറ്റപ്പെടലിൽ കൂട്ടായ് വന്ന നിമിഷയുടെ ജീവിതം മുറിച്ചു കളയുന്നതിലൂടെ, അനുപമ എന്ന കഥാപാത്രം സ്വാർത്ഥരായ മനുഷ്യരുടെ പ്രതീകമായി മാറുന്നു. അനുകമ്പയ്ക്കും ആഘോഷങ്ങൾക്കുമിടയിൽ പാവക്കൂത്താടാൻ വിധിക്കപ്പെട്ട ഒരു കഥാപാത്രമായി രാജീവനും പരിവർത്തനപ്പെടുന്നു.
മനുഷ്യ ജീവിതത്തിന്റെ ആകെച്ചിത്രമാണ് ഈ മൂന്ന് കഥാപാത്രത്തിലൂടെ ആഖ്യാതാവ് വരച്ചിടുന്നത്. സ്‌നേഹം, കരുണ, സ്വാർത്ഥത, പ്രണയം, രതി, ലഹരി, വിരഹം, മരണം തുടങ്ങിയ മാനുഷിക വികാരങ്ങളുടെ സമ്മേളനമാണ് ഈ നോവലെറ്റ്. 
പ്രേം എന്ന കുടിയേറ്റ ബാലന്റെ ജീവിതത്തിലൂടെ , മനുഷ്യന്റെ ആർദ്ര ഭാവങ്ങളെ വരച്ചിടുകയാണ് പെയ്‌തൊഴിയാതെ എന്ന നോവലെറ്റിൽ. പ്രേമിന്റെ അമ്മയ്ക്ക് തെരുവ് ജീവിതത്തിന്റെ നനഞ്ഞ മുഖമാണ്. എന്നാൽ ഒട്ടും തന്നെ ചെളി പുരണ്ടിട്ടുമില്ല. പ്രസവത്തിന്റെ നാലാം നാൾ തെരുവ് ജീവിതത്തിലേക്ക് വലിച്ചെറിയപ്പെട്ട പെൺജീവിതം. തെരുവിലായിരുന്നിട്ടും സത്യസന്ധതയും മൂല്യങ്ങളും ജീവിതത്തോട് ചേർത്ത് പിടിച്ചൊരാൾ. മീര എന്ന ബംഗ്ലാദേശി പെൺകുട്ടി, അതിരുകൾ കടന്ന്, മുംബൈയിലെ വി.ടി സ്റ്റേഷനിൽ എത്തിയതിന്റെ താളുകൾ മറിച്ചിടുന്നുണ്ട് കഥാകൃത്ത്. പ്രകൃതി പോലെ സുന്ദരമായ ഒരനുരാഗത്തിന്റെ കഥയാണ് പെയ്‌തൊഴിയാതെ. 
മറിയച്ചേട്ടത്തിക്കൊരു വീട് വേണം എന്ന നോവലെറ്റിൽ , പ്രവാസം എങ്ങനെയാണ് സ്‌നേഹം കൊണ്ട് കണ്ണി ചേർക്കപ്പെടുന്നതെന്ന് പറയുന്നു. ഷാർജയുടെയും അജ്മാന്റെയും പശ്ചാത്തലത്തിലുള്ള ഈ നോവലെറ്റിൽ, ഒറ്റപ്പെട്ട് പോകുന്ന മനുഷ്യർക്ക് മറ്റുള്ളവർ അത്താണിയാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നു. ഹസ്തിനപുരിയിലെ ഓഡിറ്റിങ്ങ് , ഇതിഹാസ കഥാ പാത്രങ്ങളെ വർത്തമാന കാലത്തിലേക്ക് ഹാസ്യാത്മകമായി പുനരാവിഷ്‌കരിക്കുകയാണ് പ്രവീൺ പാലക്കീൽ. നർമ്മത്തിലൂടെ വായനക്കാരന്റെ മനസ്സിൽ കുറേ ചോദ്യങ്ങൾ തൊടുത്തു വിടുന്നുണ്ട്. 
ഒലീവ് ബുക്‌സ് പുറത്തിറക്കിയ ഈ കൃതിയുടെ 
വില 120 രൂപ. പേജ് 98. 

Latest News