Sorry, you need to enable JavaScript to visit this website.

റീ-എന്‍ട്രി വിസയില്‍ പോയി മടങ്ങാത്തവർക്ക് പിന്നീട് സൗദി തൊഴില്‍വിസ ലഭിക്കില്ല

റിയാദ് - ഞായറാഴ്ച മുതല്‍ നിലവില്‍ വന്ന പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ പ്രകാരം വിദേശ തൊഴിലാളികള്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്ന റീ-എന്‍ട്രി അപേക്ഷകള്‍ പത്തു ദിവസത്തിനകം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ വഴി റദ്ദാക്കാന്‍ സാധിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ തിരിച്ചെത്തി തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത പക്ഷം വിദേശികള്‍ക്ക് സൗദിയില്‍ ആജീവനാന്ത തൊഴില്‍ വിലക്കേര്‍പ്പെടുത്തും.

റീ-എന്‍ട്രി വിസയുടെ കാലാവധി 30 ദിവസമാണ്. ഇഷ്യു ചെയ്യുന്ന തീയതി മുതലാണ് ഈ കാലാവധി കണക്കാക്കുക. വിസ ലഭിച്ച് 30 ദിവസത്തിനകം വിദേശികള്‍ രാജ്യം വിട്ടിരിക്കണം. വിദേശികള്‍ റീ-എന്‍ട്രി വിസക്ക് അപേക്ഷ നല്‍കിയാല്‍ അതേ കുറിച്ച് തൊഴിലുടമകളെ എസ്.എം.എസ്സിലൂടെ അറിയിക്കും.


പുതിയ ചട്ടങ്ങള്‍ പ്രകാരം വിദേശികള്‍ക്ക് സ്വന്തം നിലയില്‍ തന്നെ റീ-എന്‍ട്രി നേടാന്‍ സാധിക്കുന്നതോടെ റീ-എന്‍ട്രി വിസ ഇഷ്യു ചെയ്യാനുള്ള തൊഴിലുടമകള്‍ക്കുള്ള അവസരവും നിലനില്‍ക്കും. എന്നാല്‍ തൊഴിലാളികള്‍ നേടുന്ന റീ-എന്‍ട്രി റദ്ദാക്കാന്‍ തൊഴിലുടമകള്‍ക്ക് അവകാശമുണ്ടാകില്ല. ഡിജിറ്റൈസ് ചെയ്ത തൊഴില്‍ കരാര്‍ കാലാവധി അവസാനിച്ചാല്‍ റീ-എന്‍ട്രി വിസ ഇഷ്യു ചെയ്യാന്‍ സാധിക്കില്ല.

തങ്ങളുടെ ആശ്രിതര്‍ക്ക് റീ-എന്‍ട്രി വിസക്ക് അപേക്ഷിക്കാന്‍ വിദേശികള്‍ക്ക് കഴിയും. റീ-എന്‍ട്രി വിസ ദീര്‍ഘിപ്പിക്കാന്‍ വിദേശികള്‍ക്ക് കഴിയില്ല. എന്നാല്‍ വിദേശികള്‍ സ്വന്തം നിലയില്‍ നേടിയ റീ-എന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ തൊഴിലുടമകള്‍ക്ക് കഴിയുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

 

Latest News