Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ മാർച്ച് മുതൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് തദ്ബീർ കേന്ദ്രങ്ങളിലൂടെ മാത്രം 

അബുദാബി- മാർച്ച് മാസം മുതൽ യു.എ.ഇയിലെ സ്വദേശികളും വിദേശികളും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ടത് തദ്ബീർ കേന്ദ്രങ്ങളിലൂടെ മാത്രമാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. എല്ലാ സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസികളും മാർച്ച് മാസത്തോടെ പ്രവർത്തനം അവസാനിപ്പിക്കണം. ലൈസൻസ് കാലാവധി അവസാനിച്ചതോടെ 250 സ്വകാര്യ റിക്രൂട്ട്‌മെന്റ് ഓഫീസുകളാണ് ഇതിനകം അടച്ചുപൂട്ടിയത്. പത്ത് ഓഫീസുകൾ മാർച്ച് മാസത്തോടെ പൂട്ടും. ഇതോടെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള മുഴുവൻ അധികാരവും തദ്ബീർ കേന്ദ്രങ്ങൾക്കാവും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ നീക്കമെന്ന് മാനവ വിഭവശേഷി മന്ത്രി നാസർ ബിൻതാനി അൽഹംലി പറഞ്ഞു. 
വീട്ടുജോലിക്കാരെയും ആയമാരെയും റിക്രൂട്ട് ചെയ്യുന്നത് മാർച്ച് മുതൽ തദ്ബീർ വഴിയാകും. മൂന്നു വർഷങ്ങൾക്ക് മുമ്പാണ് രാജ്യത്ത് തദ്ബീർ റിക്രൂട്ടിംഗ് സെന്ററുകൾ ആരംഭിച്ചത്. ഇപ്പോൾ ആകെ 54 തദ്ബീർ കേന്ദ്രങ്ങൾ യു.എ.ഇയിലുണ്ട്. ഈ സ്ഥാപനങ്ങൾ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും അവരുടെ സേവന, വേതന വ്യവസ്ഥകൾ ഉറപ്പാക്കുന്നതിനും മുൻതൂക്കം നൽകുന്നു. തൊഴിലാളികളുടെ താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ നിരീക്ഷിക്കുന്നതിനും പരാതികൾ കേൾക്കുന്നതിനും ഈ കേന്ദ്രങ്ങളിലൂടെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികൾക്കുള്ള പരിശീലനവും ഇവർ നൽകുന്നുണ്ട്. പരിശീലനം നേടിയ നല്ല തൊഴിലാളികളെ വളരെ എളുപ്പത്തിൽ റിക്രൂട്ട് ചെയ്യാനാവും എന്നതാണ് തദ്ബീറിന്റെ പ്രത്യേകത. സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ ചൂഷണത്തിൽനിന്ന് ഗാർഹിക തൊഴിലാളികൾക്ക് രക്ഷപ്പെടുത്താനും ഈ സംവിധാനം വഴി സാധിക്കും. നേരിട്ടുള്ള സ്‌പോൺസർഷിപ്പ്, ആറു മാസത്തിനു ശേഷം നേരിട്ടുള്ള സ്‌പോൺസർഷിപ്പ്, തദ്ബീർ സ്‌പോൺസറിംഗ്, സമയബന്ധിത സേവനം തുടങ്ങിയ വ്യത്യസ്ത പാക്കേജുകൾ തദ്ബീർ വഴി ലഭ്യമാണ്. 

Tags

Latest News