മസ്‌കത്ത്- ഒമാൻ കിരീടാവകാശിയായി സയ്യിദ് തെയാസീൻ ബിൻ ഹൈതം അൽസഈദിയെ സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രഖ്യാപിച്ചു. സുൽത്താന്റെ മൂത്ത മകനാണ് ഇദ്ദേഹം. ചൊവ്വാഴ്ച രാത്രിയാണ് കിരീടാവകാശിയെ നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. 31 കാരനായ തെയാസീൻ 2020 ഓഗസ്റ്റ് മുതൽ സാംസ്‌കാരിക, കായിക, യുവജനകാര്യ വകുപ്പ് മന്ത്രിയാണ്. ഒമാനിൽ വൈകാതെ കിരിടാവകാശിയെ പ്രഖ്യാപിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. സുൽത്താൻ ഖാബൂസിന്റെ ഭരണകാലത്ത് കിരീടാവകാശി ഇല്ലായിരുന്നു. കിരിടാവകാശിയെ പ്രഖ്യാപിക്കുന്ന പതിവ് ഇല്ലാത്തതുകൊണ്ടാണ് സുൽത്താൻ ഖാബൂസ് അനന്തരാവകാശിയെക്കുറിച്ചുള്ള വിവരം എഴുതിവെച്ചത്. ആധുനിക ഒമാൻ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയാണ് സയ്യിദ് തെയാസീൻ ബിൻ ഹൈതം അൽ സഈദ്.
ലണ്ടനിലെ ഒമാൻ എംബസിയിൽ സെക്കന്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച പാരമ്പര്യവും സയ്യിദ് തെയാസീനുണ്ട്. യുവജന, കായിക കാര്യങ്ങളിൽ തൽപരനാണ്. 1990 ൽ ജനിച്ച തെയാസീൻ ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയിട്ടുണ്ട്. സുഗമമായ അധികാര കൈമാറ്റത്തിന് പ്രത്യേക സംവിധാനവും കിരീടാവകാശിയായി തെയാസീനെ പ്രഖ്യാപിച്ച നിയമത്തിലുണ്ട്. സുൽത്താൻ ഖാബൂസിനു ശേഷം 2020 ജനുവരി 10 മുതൽ സുൽത്താൻ ഹൈതം ആണ് ഒമാൻ ഭരണാധികാരി.