വെല്ലിംഗ്ടൺ - മുപ്പത്താറ് വർഷത്തെ ഇടവേളക്കു ശേഷം പെറു ലോകകപ്പ് ഫൈനൽ റൗണ്ടിന്റെ പടിവാതിൽക്കൽ. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്തെത്തിയ അവർ പ്ലേഓഫ് ആദ്യ പാദത്തിൽ നാളെ ന്യൂസിലാന്റിനെ നേരിടും. ഓഷ്യാന ചാമ്പ്യന്മാരായ ന്യൂസിലാന്റ് അവർക്ക് വലിയ വെല്ലുവിളിയാവില്ലെന്നാണ് സൂചന. ഫിഫ റാങ്കിംഗിൽ പത്താം സ്ഥാനത്താണ് പെറു. ഇംഗ്ലണ്ടിനെയും ഇറ്റലിയെയും ഉറുഗ്വായ്‌യെക്കാളുമൊക്കെ മുന്നിൽ. ന്യൂസിലാന്റാവട്ടെ 122 ാം സ്ഥാനത്തും. പ്ലേഓഫുകളുടെ ചരിത്രത്തിൽ ഇതുവരെ ഇത്ര റാങ്കിംഗ് വിടവുള്ള ടീം ജയിച്ചു കയറിയിട്ടില്ല. എന്നാൽ ഗോളടി വീരൻ പോളൊ ഗുരേരയെ ഫിഫ രണ്ടു പാദങ്ങളിലും വിലക്കിയത് പെറുവിന് കനത്ത പ്രഹരമായി. ബ്രസീലിൽ ഫ്‌ളാമംഗോക്ക് കളിക്കുന്ന ഗുരേരോയെ ഉത്തേജക പരിശോധനയിൽ അസാധാരണ ഫലം കണ്ടെത്തിയതിനെത്തുടർന്ന് 30 ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.
പ്രതീക്ഷകളുടെ കനത്ത ഭാരവുമായാണ് പെറുവിന്റെ യുവനിര വെല്ലിംഗ്ടണിലെത്തിയത്. പരിചയ സമ്പന്നമാണ് ന്യൂസിലാന്റ്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാമിനു നയിക്കുന്ന ക്യാപ്റ്റൻ വിൻസ്റ്റൺ റീഡാണ് ന്യൂസിലാന്റിന്റെ പ്രതിരോധത്തിന് ചുക്കാൻ പിടിക്കുന്നത്. സ്‌ട്രൈക്കർ ക്രിസ് വുഡ് ആക്രമണം നയിക്കുന്നു.
1982 ലാണ് പെറു അവസാനം ലോകകപ്പ് കളിച്ചത്. 1930, 1970, 1978 വർഷങ്ങളിലും അവർ ലോകകപ്പ് കളിച്ചു. 1970 ൽ ക്വാർട്ടറിലെത്തി. 1982 ലും 2010 ലും ന്യൂസിലാന്റ് ലോകകപ്പ് കളിച്ചിട്ടുണ്ട്. 2010 ൽ തോൽവിയറിയാതെയാണ് അവർ പുറത്തായത്. ഗ്രൂപ്പിലെ മൂന്നു കളികളും സമനിലയായി. പെറുവും ന്യൂസിലാന്റും തമ്മിൽ 18 മണിക്കൂറിന്റെ സമയ വ്യത്യാസമുണ്ട്. 14 മണിക്കൂർ യാത്ര ചെയ്താണ് പെറു കളിക്കാർ ന്യൂസിലാന്റിലെത്തിയത്. രണ്ടാം പാദം. 15 ന് പെറു തലസ്ഥാനമായ ലിമയിലാണ്.