ഫൈസര്‍ വാക്‌സിന്‍ കുത്തിവെക്കാന്‍ ബഹ്‌റൈനില്‍ അനുമതി

മനാമ- അമേരിക്കന്‍ ഔഷധകമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ ബഹ്‌റൈന്‍ അനുമതി നല്‍കി. അടുത്തയാഴ്ച മുതല്‍ കുത്തിവെപ്പ് തുടങ്ങാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ വാക്‌സിന്‍ വിതരണം എപ്പോള്‍ തുടങ്ങുമെന്ന് ഫൈസര്‍ വ്യക്തമാക്കിയിട്ടില്ല.
ജര്‍മന്‍ കമ്പനിയായ ബയോടക്കുമായി ചേര്‍ന്ന് ഫൈസര്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് ബഹ്‌റൈന്‍. വാക്‌സിന് കഴിഞ്ഞ ദിവസം ബ്രിട്ടന്‍ അംഗീകാരം നല്‍കിയിരുന്നു. അടുത്ത ആഴ്ച ബ്രിട്ടനിലും വാക്‌സിന്‍ വിതരണം ആരംഭിക്കും.
വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് മൂന്നാംഘട്ട ട്രയിലില്‍ വ്യക്തമായതായി ഫൈസര്‍ അവകാശപ്പെട്ടിരുന്നു.
ചൈനയുടെ സിനോഫാം വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിന് കഴിഞ്ഞ മാസം ബഹ്‌റൈന്‍ അംഗീകാരം നല്‍കിയിരുന്നു. ബഹ്‌റൈനില്‍ ഇതുവരെ 87,000 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 341 പേര്‍ മരിച്ചു.

 

Latest News