വയനാട്ടിൽ സ്വകാര്യ ബസിലെ ആദ്യ വനിതാ കണ്ടക്ടറായി ലാലി. എടവക കുന്ദമംഗലം ജനകീയ സൊസൈറ്റിയുടെ ബസിലാണ് 45 കാരിയായ ലാലിക്കു കണ്ടക്ടർ നിയമനമായത്. വർഷങ്ങളോളം കാത്തിരുന്നിട്ടും കെ.എസ്.ആർ.ടി.യും സ്വകാര്യ ബസ് ഉടമകളും കുന്ദമംഗലത്തേക്കു സർവീസ് ആരംഭിക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാർ സംഘടിച്ചു ബസ് വാങ്ങിയത്. 12 വർഷമായി പ്രദേശത്തു ഓട്ടോ ഓടിക്കുന്ന ലാലിയെ ബസിൽ കണ്ടക്ടറാക്കാൻ സൊസൈറ്റി തീരുമാനിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ എന്ന നിലയിൽ യാത്രക്കാരോടും നാട്ടുകാരോടുള്ള പെരുമാറ്റം കണക്കിലെടുത്താണ് ലാലിക്കു പരിഗണന നൽകിയതെന്നു സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. ബസ് കണ്ടക്ടർ ലൈസൻസും ലാലിക്കുണ്ട്. പാതിരിച്ചാൽ വടക്കൻ ജെയ്‌സന്റെ ഭാര്യയും രണ്ടു കുട്ടികളുടെ മാതാവുമാണ് ലാലി.