നിയമം ജനുവരിയിൽ പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി- അറുപത് വയസ് പിന്നിട്ട വിദേശികളുടെ റെസിഡൻസി പെർമിറ്റ് പുതുക്കൽ അവസാനിപ്പിച്ചതിന് ശേഷം നിർണായക തീരുമാനവുമായി കുവൈത്ത്. പ്രായമായവർക്ക് ഫാമിലി വിസയിലേക്ക് മാറാൻ അനുമതി നൽകുമെന്ന് അധികൃതർ വെളിപ്പെടുത്തി. നിയമഭേദഗതിക്ക് വേണ്ടി അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പുകൾക്ക് നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് ശേഷം നിയമം പ്രാബല്യത്തിൽ വരും - പബ്ലിക്ക് അതോറിറ്റി ഫോർ മാൻപവർ മേധാവി അഹ്മദ് അൽമൂസ പറഞ്ഞു.
റെസിഡൻസ് പെർമിറ്റിൽ കാലാവധിയുണ്ടെങ്കിൽ 60 വയസ് പിന്നിട്ടവർക്ക് രാജ്യത്ത് തങ്ങുന്നതിന് വിരോധമില്ല. എന്നാൽ വിസ കാലാവധി അവസാനിച്ചാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പായി ഇവർ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവിൽ 60 വയസ് കഴിഞ്ഞ ഹൈസ്‌കൂൾ ഡിപ്ലോമയോ അതിൽ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശികൾക്കാണ് പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുക. പോസ്റ്റ് സെക്കണ്ടറി ഡിപ്ലോമയോ അതിന് മുകളിലോ യോഗ്യതയുള്ള വിദേശികളെ പ്രായമുണ്ടെങ്കിലും രാജ്യത്ത് താമസിക്കാൻ അനുവദിക്കുമെന്നതിനാൽ പുതിയ നിയമം അവരെ ബാധിക്കില്ല.