മസ്‌കത്ത്- ലോകത്തെ ഏറ്റവും പഴക്കം ചെന്നതും ആഴമുള്ളതുമായ തടാകമായ സൈബീരിയയിലെ ബൈക്കൽ തടാകം കീഴടക്കുന്ന ആദ്യ അറബ് വനിതയായി ലൈല അൽ ഹബ്‌സി. ഏറെ നാളത്തെ ആഗ്രഹം സഫലീകരിച്ച സന്തോഷത്തിലാണിപ്പോൾ പ്രമുഖ ജിയോളജിസ്റ്റ് കൂടിയായ ഈ ഒമാൻ സ്വദേശിനി. ചെറുപ്പത്തിൽ റാസ് അൽഹദ്ദിലേക്ക് സ്ഥിരമായി നടത്തിയിരുന്ന സന്ദർശനമാണ് അൽഹബ്‌സിക്ക് പ്രകൃതിയോടും വെള്ളത്തോടും അടുപ്പമുണ്ടാക്കുന്നത്. വളരുംതോറും ഒമാനിലേയും ഒമാനിന് പുറത്തെയും കായലുകളിൽ പര്യവേക്ഷണം നടത്തലായി ഇവരുടെ വിനോദം. ഉപരി പഠനാർത്ഥം റഷ്യയിലെത്തിയപ്പോഴാണ് ബൈക്കൽ തടാകം ലൈലയുടെ ഏറ്റവും വലിയ സ്വപ്നമായി മാറുന്നത്.
തടാകത്തിൽ നടത്തിയ ഡൈവിംഗ് ഏറെ സാഹസം നിറഞ്ഞതായിരുന്നുവെന്ന് ലൈല പറയുന്നു. കട്ട പിടിച്ച ഐസ് കട്ടകൾക്കിടയിലൂടെയുള്ള യാത്രകൾ ഇപ്പോഴും അത്ഭുതകരമായ ഓർമകളാണ് ലൈലക്ക്. തന്റെ അടുത്ത സാഹസിക യത്‌നങ്ങൾക്കായുള്ള ഒരുക്കത്തിലാണിപ്പോൾ ലൈല അൽഹബ്‌സ. പസഫിക് റിംഗ് ഓഫ് ഫയറിലേക്കുള്ള യാത്രയാണ് ഇതിൽ ആദ്യത്തേത്. ലോകത്തിലെ രണ്ടാമത്തെ വലിയ ഉഷ്ണജല സ്രോതസ്സായ (ഗീസേഴ്‌സ്) കാംചത്കയിലേക്ക് പോയി ഗീസേഴ്‌സിന്റെ താഴ്‌വര സന്ദർശിക്കുകയാണ് മറ്റൊരു ലക്ഷ്യം. 'ഒമാനിന്റെ അതിവേഗ വളർച്ചക്ക് വിലപ്പെട്ട സംഭാവന ചെയ്യുകയാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യം' -ലൈല അൽഹബ്‌സി പറയുന്നു.