Sorry, you need to enable JavaScript to visit this website.

ശരീരത്തിനേറ്റ മുറിവുകള്‍ പോലെ തന്നെ കാണണം  സൈബര്‍ അബ്യൂസ് മുറിവുകളും-പാര്‍വതി

കോഴിക്കോട്-സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ഡബ്ല്യു.സി.സി കാമ്പയിന്‍ ആയ റെഫ്യൂസ് ദ അബ്യൂസിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്തും. ഒരു ഫിസിക്കല്‍ അറ്റാക്ക് ആകുമ്പോള്‍ ആ മുറിവുകള്‍ നമ്മുടെ ദേഹത്ത് കാണാന്‍ കഴിയുമെന്നതാണ്. പക്ഷേ, സൈബര്‍ ബുള്ളിയിംഗിന്റെ മുറിവുകള്‍ നമുക്ക് വ്യക്തമായി പുറത്ത് കാണാന്‍ കഴിയാത്തതാണ്. അതുകൊണ്ടു തന്നെ അതിനെപ്പറ്റി നമ്മള്‍ കൂടുതല്‍ ബോധവാന്‍മാര്‍ ആകേണ്ടതാണെന്ന് പാര്‍വതി പറഞ്ഞു.
സൈബര്‍ ബുള്ളിയിംഗുകളെ റെഫ്യൂസ് ചെയ്യണം. നമുക്ക് പുറമേ കാണാന്‍ കഴിയാത്ത മുറിവുകള്‍ മനസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നതാണ്. നമുക്ക് കാണാന്‍ പറ്റുന്ന ഫിസിക്കലായ മുറിവുകളെ പോലെ തന്നെ കാണേണ്ടതാണ്. അതുകൊണ്ട് റെഫ്യൂസ് ദ അബ്യൂസ്. ഇത് നിങ്ങളുടെ കൈകളിലാണ്. സൈബര്‍ ബുള്ളിയിംഗുകളോട് നോ പറയുക എന്നും പാര്‍വതി പറഞ്ഞു.
നേരത്തെ നടിമാരായ മഞ്ജുവാര്യര്‍, നിമിഷ സജയന്‍, സാനിയ ഇയ്യപ്പന്‍, അന്ന ബെന്‍, ടെലിവിഷന്‍ അവതാരകയായ രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ റെഫ്യൂസ് ദ അബ്യൂസ് കാമ്പയിനിന്റെ ഭാഗമായിരുന്നു.
സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ട് യൂട്യൂബില്‍ വീഡിയോകള്‍ ചെയ്ത വിജയ് പി നായര്‍ എന്നയാള്‍ക്കു നേരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ആക്റ്റിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തോടെ സ്ത്രീകള്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണം വീണ്ടും ചര്‍ച്ചയായി മാറിയ സാഹചര്യത്തിലാണ് ഡബ്ല്യു.സി.സി കാമ്പയിന്‍ ആരംഭിച്ചത്.

പാര്‍വതിയുടെ വാക്കുകള്‍

'എല്ലാവര്‍ക്കും നമസ്‌കാരം, എന്റെ പേര് പാര്‍വതി തിരുവോത്ത്. ഞാന്‍ സിനിമയില്‍ വന്ന് 15 വര്‍ഷമാകുന്നു. സോഷ്യല്‍ മീഡിയയില്‍ ജോയിന്‍ ചെയ്ത് ഏറെക്കുറെ 10 വര്‍ഷമാകുന്നു. എന്റെ സിനിമകള്‍ക്ക് എത്രത്തോളം അംഗീകാരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നോ അതേ അളവില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പ്രേക്ഷകരുമായിട്ടുള്ള എന്‍ഗേജ്‌മെന്റ് കൂടിക്കൊണ്ട് തന്നെയിരുന്നു. അതില്‍ വളരെ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കമന്റ്‌സിനും മെസേജിനും ഒക്കെ റെസ്‌പോണ്‍സ് ചെയ്യാന്‍ ഒരുപാട് ആഗ്രഹിക്കാറുണ്ട്. അത് എന്‍ജോയ് ചെയ്യാറുണ്ട്.
പക്ഷേ, അത് പോലെ തന്നെ എന്റെ വ്യക്തിപരമായിട്ടുള്ള രാഷ്ട്രീയപരമായിട്ടുള്ള നിലപാടുകള്‍ ഞാന്‍ പങ്കു വയ്ക്കുമ്പോള്‍ ട്രോളിംഗും സൈബര്‍ അബ്യൂസും സൈബര്‍ ബുള്ളിയിംഗും ഞാന്‍ നേരിടാറുണ്ട്. ഈ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് അല്ലെങ്കില്‍ മനസ്സിലാക്കി കൊണ്ടിരിക്കുന്നത് ഒരു ഫിസിക്കല്‍ അറ്റാക്ക് ആകുമ്പോള്‍ ആ മുറിവുകള്‍ നമ്മുടെ ദേഹത്ത് കാണാന്‍ കഴിയുമെന്നതാണ്. പക്ഷേ, സൈബര്‍ ബുള്ളിയിംഗിന്റെ മുറിവുകള്‍ നമുക്ക് വ്യക്തമായി പുറത്ത് കാണാന്‍ കഴിയാത്തതാണ്. അതുകൊണ്ടു തന്നെ അതിനെപ്പറ്റി നമ്മള്‍ കൂടുതല്‍ ബോധവാന്‍മാര്‍ ആകേണ്ടതാണ്.
കാര്യം ഒരു വ്യക്തിയെ ഭീതിയില്‍ അല്ലെങ്കില്‍ ഭയത്തില്‍ ജീവിക്കാന്‍ പുഷ് ചെയ്യുന്ന തരത്തിലുള്ള നമ്മുടെ ബിഹേവിയര്‍ എന്താണെന്നുള്ളത് അത് ചെയ്യേണ്ട ആവശ്യമുണ്ടോ അതില്‍ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. ഞാന്‍ നിങ്ങള്‍ എല്ലാവരോടും അത് ആരു തന്നെയായാലും അത് പുരുഷന്‍മാര്‍ എന്ന് മാത്രമല്ല, ആരു തന്നെയായാലും നിങ്ങള്‍ അങ്ങനെ ചെയ്യുന്നുണ്ടോ അറിഞ്ഞും അറിയാതെയും. നിങ്ങള്‍ അതിനെപ്പറ്റി ചിന്തിക്കണം എന്ന് ഞാന്‍ റിക്വസ്റ്റ് ചെയ്യുകയാണ്.
അതുപോലെ തന്നെ നിങ്ങളിത് നേരിടുകയാണെങ്കില്‍ നിങ്ങള്‍ക്ക് അവകാശങ്ങളുണ്ട്. അവകാശങ്ങള്‍ നിയമപരമായി പൂര്‍ണമായ തരത്തില്‍ നമ്മളെ സംരക്ഷിക്കുന്നത് അല്ലെങ്കിലും, അതിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയും അവകാശവും നമ്മള്‍ക്കുണ്ട്. അതിലുപരി പൗരന്‍മാരെന്ന നിലയില്‍ ഒരു കടമയാണ് നമ്മളുടെ. അതുപോലെ തന്നെ അതിലേക്ക് ചേര്‍ന്നു തന്നെ ഇത്തരം സൈബര്‍ ബുള്ളിയിംഗുകളെ റെഫ്യൂസ് ചെയ്യണം. നമുക്ക് പുറമേ കാണാന്‍ കഴിയാത്ത മുറിവുകള്‍ മനസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നതാണ്. നമുക്ക് കാണാന്‍ പറ്റുന്ന ഫിസിക്കലായ മുറിവുകളെ പോലെ തന്നെ കാണേണ്ടതാണ്. അതുകൊണ്ട് റെഫ്യൂസ് ദ അബ്യൂസ്. ഇത് നിങ്ങളുടെ കൈകളിലാണ്. സൈബര്‍ ബുള്ളിയിംഗുകളോട് നോ പറയുക.'
 

Latest News