Sorry, you need to enable JavaScript to visit this website.

ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം നയിക്കാന്‍ ഓസ്‌ട്രേലിയന്‍ താരം

കൊച്ചി- ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഏഴാം സീസണില്‍ 25കാരനായ ഓസ്‌ട്രേലിയന്‍ മുന്നേറ്റതാരം ജോര്‍ദാന്‍ മുറെ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും.ജോര്‍ദാന്‍ മുറെയുമായി
കരാര്‍ ഒപ്പിട്ടതായി കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് അറിയിച്ചു. ഓസ്‌ട്രേലിയയിലെ  വോലോന്‍ങ്കോങില്‍ ജനിച്ച യുവസ്‌ട്രൈക്കര്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അവസാന വിദേശതാര സൈനിങാണ്. ലീഗിലെ പുതിയ വിദേശതാര നയത്തിന്റെ ഭാഗമായാണ് ഏഷ്യന്‍ വംശജനായ താരം ടീമിന്റെ ഭാഗമാവുന്നത്. നാഷണല്‍ പ്രീമിയര്‍ ലീഗില്‍ മല്‍സരിക്കുന്ന വോലോന്‍ങ്കോങ് വോള്‍വ്‌സില്‍ ചേരുന്നതിന് മുമ്പ്, ബുള്ളി എഫ്സിയിലൂടെയാണ് ന്യൂ സൗത്ത് വെയില്‍സില്‍ നിന്നുള്ള യുവതാരം തന്റെ കരിയര്‍ തുടങ്ങിയത്.സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും മുമ്പ് ക്ലബ്ബിന്റെ യുവസന്നാഹത്തിന്റെ ഭാഗമായിരുന്നു. ഗോളുകള്‍ക്കായുള്ള കുശാഗ്രദൃഷ്ടിയിലും ഫിനിഷിങ് പാടവവും കൊണ്ട് ശ്രദ്ധേയനായ ജോര്‍ദാന്‍ 2014-15 സീസണില്‍ സീനിയര്‍ ടീമിനൊപ്പം ചേരുകയും 38 മല്‍സരങ്ങളില്‍ നിന്ന് പത്തുതവണ വല ലക്ഷ്യം കാണുകയും ചെയ്തു. മിന്നും സ്‌ട്രൈക്കര്‍ പിന്നീട് സിഡ്‌നിയിലെത്തി എപിഐഎ ലെയ്ഷാര്‍റ്റില്‍ ചേര്‍ന്നു. ക്ലബിലെ തന്റെ രണ്ട് സീസണുകളില്‍ മികവുറ്റ പ്രകടനവുമായി ജൈത്രയാത്ര തുടര്‍ന്ന താരം, 64 മത്സരങ്ങളില്‍ നിന്ന് 43 ഗോളുകളും 2018ല്‍ ഗോള്‍ഡന്‍ ബൂട്ട് നേട്ടവും സ്വന്തമാക്കി.ഗോളടി മികവിലെ സ്ഥിരത താരത്തെ എ ലീഗിലെത്തിച്ചു, സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സാണ് യുവതാരത്തെ ടീമിലെത്തിച്ചത്. എ ലീഗ് ടീമിനൊപ്പം രണ്ടു വര്‍ഷം ചെലവഴിച്ചതിന് ശേഷമാണ് ജോര്‍ദാന്‍ മുറെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കൊപ്പം ചേരുന്നത്.ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിനായി കളിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ അങ്ങേയറ്റം കൃതജ്ഞതയുള്ളവനാണെന്നും തന്നിലുള്ള വിശ്വാസത്തിന് കോച്ച് കിബു, കരോലിസ്, ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് എന്നിവരോട് നന്ദി അറിയിക്കുന്നുവെന്നും ജോര്‍ദാന്‍ മുറെ പറഞ്ഞു.പ്രീസീസണ്‍ പരിശീലനത്തിനായി ഉടന്‍ ടീമിനൊപ്പം ചേരുമെന്നും ഓസീസ് താരം പറഞ്ഞു.ഊര്‍ജസ്വലനായ, ഏറെ ആവേശമുണര്‍ത്തുന്ന കളിക്കാരനാണ് ജോര്‍ദാനെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ആക്രമണത്തില്‍ അദ്ദേഹത്തിന് മികച്ച ഗുണമേന്മയുണ്ട്, മുന്നില്‍ നിന്ന് സമ്മര്‍ദം ചെലുത്തിയും പ്രതിരോധത്തെ സഹായിക്കാന്‍ പിന്നില്‍ പിന്തുടര്‍ന്നും ഒരുപാട് ഓട്ടവും നടത്തുന്നു. കളിയോട് അദ്ദേഹം കാണിക്കുന്ന മനോഭാവത്തെ വളരെയധികം വിലമതിക്കുന്നതോടൊപ്പം താരത്തെ തങ്ങളുടെ ടീമിനൊപ്പം കാണുന്നതില്‍ താന്‍ വളരെ ആവേശഭരിതനാണെന്നും കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

Latest News