ദുല്‍ഖര്‍ മൈന്റ് ചെയ്യാതെ പോയി, പാര്‍വ്വതി പൊട്ടിക്കരഞ്ഞു,  പ്രശ്‌നം തീര്‍ത്തത് താനെന്ന് ഇടവേള ബാബു

തലയോലപ്പറമ്പ്-വളരെയേറെ കാലമായി പ്രവര്‍ത്തിച്ച് വരുന്ന മലയാള സിനിമ താരങ്ങളുടെ സംഘടനയാണ് അമ്മ. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസ്താവന വലിയ വിവാദമാവുകയുണ്ടായി. അതിനെ തുടര്‍ന്ന് നിരവധി ചര്‍ച്ചകളും കോലാഹലങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. പ്രമുഖരും സാധാരണക്കാരുമായി നിരവധി പേരാണ് ഇടവേള ബാബുവിനെതിരെ പ്രതിഷേധമറിയിക്കുന്നത്. ഒരു അഭിമുഖത്തില്‍ ഇടവേള ബാബു പറഞ്ഞ പ്രസ്താവനയാണ് വിവാദമായത്.
അമ്മ സംഘടനയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നടി ഭാവനയെ അഭിനയിപ്പിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് നടിയെ മരിച്ച ആളുമായി താരതമ്യം ചെയ്തു എന്ന് ആരോപിച്ചു നടി പാര്‍വതിയാണ് ആദ്യം രംഗത്ത് വന്നത്. ഇടവേള ബാബുവിനെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് പാര്‍വതി ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. നടി പാര്‍വതി തിരുവോത്ത് അമ്മ സംഘടനയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു.
സംഭവത്തില്‍ ഇടവേള ബാബു നല്‍കിയ ഔദ്യോഗിക വിശദീകരണം ഇങ്ങനെ; ആ ചിത്രത്തില്‍ ഭാവന ഉണ്ടാകില്ല എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. അതല്ലാതെ ഒരിക്കലും ഞാന്‍ ആ കുട്ടിയെ ഉദ്ദേശിച്ചിട്ടില്ല. പാര്‍വതി എന്തിനാണ് ഞാന്‍ പറയാത്ത കാര്യങ്ങള്‍ വായിച്ചെടുക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നോട് എന്തെങ്കിലും പറയുവാന്‍ ഉണ്ടായിരുന്നു എങ്കില്‍ അവര്‍ക്ക് എന്നെ നേരിട്ട് വിളിക്കാമായിരുന്നു.
എന്റെ നമ്പര്‍ പാര്‍വതിയുടെ കയ്യില്‍ ഉണ്ട്. പണ്ടൊരിക്കല്‍ മമ്മൂട്ടിയെ വിമര്‍ശിച്ചതിന് വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ പാര്‍വ്വതി നേരിട്ടിരുന്നു. അന്ന് ഞാന്‍ ഇടപെട്ടാണ് അത് പരിഹരിച്ചു കൊടുത്തത്. അമ്മ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്താല്‍ തനിക്കെതിരെ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോ എന്ന് പാര്‍വ്വതി പേടിച്ചിരുന്നു. ഞാനാണ് ഇടപെട്ട് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പു കൊടുത്തത്.
അമ്മ പരിപാടിയുടെ റിഹേഴ്‌സല്‍ നടക്കുന്ന സമയത്ത് ദുല്‍ഖര്‍ സല്‍മാന്‍ പാര്‍വതിയെ കണ്ടിട്ടും അവഗണിച്ചുകൊണ്ട് നടന്നുപോയി. ഇത് കണ്ടപ്പോള്‍ പാര്‍വതി പൊട്ടിക്കരഞ്ഞു. ഞാനാണ് മമ്മൂട്ടിയോട് സംസാരിച്ച് കാര്യങ്ങള്‍ എല്ലാം പരിഹരിച്ചത്. ഞാന്‍ ഒരിക്കലും പറയാത്ത കാര്യങ്ങളാണ് എന്റെ പേരില്‍ ഇപ്പോള്‍ പാര്‍വതി ആരോപിക്കുന്നതും. പാര്‍വ്വതിക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നു എങ്കില്‍ എന്നെ നേരിട്ട് വിളിക്കാമായിരുന്നു.
ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നു എങ്കില്‍ ആദ്യം എന്നെ എതിര്‍ക്കുന്നത് നികേഷ് കുമാര്‍ ആകുമായിരുന്നു. എന്നാല്‍ ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അതുകൊണ്ടാണ് അദ്ദേഹം മറിച്ച് ഒന്നും ചോദിക്കാതിരുന്നത്. ഇടവേള ബാബു പറഞ്ഞു.
 

Latest News