താജ്മഹലിനു സമീപം യു.പി സര്‍ക്കാര്‍ നിര്‍മിക്കുന്ന കെട്ടിടം പൊളിക്കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- ആഗ്രയില്‍ താജ്മഹലിനു സമീപം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിര്‍മിക്കുന്ന ബഹുനില വാഹന പാര്‍ക്കിംഗ് സംവിധാനം പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
 
വാഹനത്തിരക്ക് കുറക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് താജ്മഹലിലേക്കു പ്രവേശിക്കന്ന കിഴക്കുഭാഗത്തെ ഗെയ്റ്റിനു സമീപം രണ്ടു നിലകളിലായുള്ള വാഹന പാര്‍ക്കിംഗ് സംവിധാനം നിര്‍മ്മിക്കുന്നത്. ഇത് ചരിത്ര സ്മാരകത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാലാഴ്ചക്കുള്ളില്‍ പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടത്.
 
താജ്മഹലിനെ കുറിച്ച് ബിജെപി, സംഘ്പരിവാര്‍ നേതാക്കളുടെ പ്രസ്താവനകള്‍ വിവാദമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവിടെ നാളെ സന്ദര്‍ശനം നടത്താനിരിക്കെയാണ് കോടതി ഉത്തരവ് വന്നത്.
പാര്‍ക്കിംഗ് കെട്ടിട നിര്‍മാണം നിയമവിരുദ്ധമാണെന്നും പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ എം.സി. മേത്തയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
 
താജ്മഹലില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ പാര്‍ക്കിംഗ് കെട്ടിടം നിര്‍മിക്കുന്നതിന് മുന്നോടിയായി ആര്‍ക്കിയോളജിക്കന്‍ സര്‍വെ ഓഫ് ഇന്ത്യയുടെ മുന്‍കൂര്‍ അനുമതിയും സര്‍ക്കാര്‍ വാങ്ങിയിട്ടില്ലെന്ന് മേത്ത കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ച ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് കെട്ടിടം പൂര്‍ണമായും പൊളിച്ചു നീക്കാന്‍ ഉത്തരവിടുകയായിരുന്നു.
പാര്‍ക്കിംഗ് കെട്ടിടം നിര്‍മിക്കാന്‍ പ്രദേശത്തെ 15 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ യു.പി ടൂറിസം വകുപ്പ് കോടതിയുടെ അനുമതി തേടിയെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല. 231 കോടി രൂപ ചെലവിലാണ് വാഹന പാര്‍ക്കിങ് ഉള്‍പ്പെടുന്ന താജ് ഓറിയന്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്.
15 മരങ്ങള്‍ മുറിക്കാതെ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ നടത്താനാവില്ലെന്ന് യുപി സര്‍ക്കാര്‍ സമര്‍പിച്ച് ഹരജിയില്‍ പറയുന്നു. ഇവിടെ നിര്‍മിച്ച കെട്ടിടം പൊളിച്ചു നീക്കണമെന്ന് ഉത്തരവിടുമ്പോല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷക കോടതിയില്‍ ഹാജരുണ്ടായിരുന്നില്ല. പൊളിക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് അഭിഭാഷക ഐശ്വര്യ ഭാട്ടി കുതിച്ചെത്തി ഉത്തരവിന് സ്റ്റേ തേടിയെങ്കിലും പുനപ്പരിശോധനാ ഹരജി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. 
 

Latest News