ക്രിസ്റ്റ്യാനോക്കും സിദാനും ഫിഫ പുരസ്‌കാരം

ലണ്ടന്‍- ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മികച്ച പരിശീലകനുള്ള പുരസ്‌കാരം സിനദിന്‍ സിദാനും സ്വന്തമാക്കി.
 
റയലിനും പോര്‍ച്ചുഗല്‍ ദേശീയ ടീമിനുമായി കഴിഞ്ഞ വര്‍ഷം നടത്തിയ മികച്ച പ്രകടനമാണ് മെസ്സിയെയും നെയ്മറിനെയും പിന്നിലാക്കി മുപ്പത്തിരണ്ടുകാരന്‍ ക്രിസ്റ്റ്യാനോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അഞ്ചാം തവണയാണ് അദ്ദേഹം പുരസ്‌കാരം നേടുന്നത്. 
യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി കിരീടം നിലനിര്‍ത്തിയ റയല്‍ മഡ്രിഡിനെ നയിച്ച ക്രിസ്റ്റ്യാനോ 12 ഗോളുമായി ലീഗില്‍ ടോപ് സ്‌കോററുമായിരുന്നു.  ചെല്‍സിയുടെ അന്റോണിയോ കോണ്ടെ, യുവെന്റസിന്റെ മാസിമിലിയാനോ അലഗ്രി എന്നിവരെ മറികടന്നാണു സിദാന്‍ പുരസ്‌കാരം സ്വന്തമാക്കിയത്. 
റയലിന്റെ ഗോളി കെയ്‌ലര്‍ നവാസിനെയും ബയണിന്റെ മാനുവല്‍ ന്യൂയറെയും മറികടന്ന് യുവന്റസിന്റെ ജിയാന്‍ ല്യൂജി ബുഫണ്‍ ആണു മികച്ച ഗോള്‍ കീപ്പര്‍. ഹോളണ്ടിന്റെ ലെയ്ക് മാര്‍ട്ടിന്‍സ് ആണ് മികച്ച വനിതാ താരം.
മികച്ച ഗോളിനുള്ള ഫെറെങ്ക് പുസ്‌കാസ് പുരസ്‌കാരം ആര്‍സനല്‍ താരം ഒളിവര്‍ ജിറൂദ് നേടി.
 

Latest News