Sorry, you need to enable JavaScript to visit this website.

ഗിന്നസ് ബുക്കിലേക്ക് കുന്നുകരയിൽ നിന്നൊരു പടവലങ്ങ

കുന്നുകര പഞ്ചായത്തിലെ വയൽക്കരയിൽ സഹോദരങ്ങൾ നടത്തുന്ന അക്വോപോണികസ് ഫാമിലെ പടവലങ്ങ ലോക ഗിന്നസ് ബുക്കിൽ സ്ഥാനം പിടിക്കാനൊരുങ്ങുന്നു. അമേരിക്കയിൽനിന്നുള്ള 2.63 മീറ്റർ നീളമുള്ള പടവലങ്ങയാണ് നിലവിൽ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ച ലോകത്തെ ഏറ്റവും നീളംകൂടിയ പടവലങ്ങ. എന്നാൽ വയൽക്കര ആറ്റുവൈപ്പിൻ വീട്ടിൽ പരേതരായ അബ്ദുൽകരീം-നഫീസ ദമ്പതികളുടെ മക്കളായ കബീറും ജാഫറും മൂന്ന് വർഷമായി നടത്തുന്ന അക്വോപോണിക്‌സ് ഫാമിലെ പടവലങ്ങക്ക് 2.65 മീറ്റർ നീളമുണ്ട്. നിലവിലെ ഗിന്നസ് റെക്കോർഡ് പരിശോധിച്ചപ്പോൾ 2017-ൽ അമേരിക്കയിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട പടവലങ്ങക്കാണ് ഏറ്റവും കൂടിയ നീളമുള്ളത് (2.63). ലോക റെക്കോർഡ് തിരുത്തുന്ന നീളം കെണ്ടത്തിയതോടെ കബീറും ജാഫറും തങ്ങളുടെ പടവലങ്ങയെ ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തുന്നതിനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. 
കൃഷി വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. കേരളത്തിൽ ഇതുവരെ കെണ്ടത്തിയ പടവലങ്ങയുടെ നീളം 2.13 മീറ്റർ മുതൽ 2.15 മീറ്റർ വരെയാണ്. മൂന്ന് മാസം മുമ്പ് കുന്നുകര കൃഷിഭവന്റെ എക്കോ ഷോപ്പിൽ നിന്ന് വാങ്ങിയ വിത്തുപയോഗിച്ചാണ് ഫാമിലെ മറ്റ് കൃഷികളോടൊപ്പം പടവലങ്ങ കൃഷിയും ആരംഭിച്ചത്.  വണ്ണം കുറവാണെങ്കിലും തുടക്കം മുതൽ നീളത്തിൽ വളരാൻ തുടങ്ങി. ഒപ്പമുള്ള പടവലങ്ങകളും നീളത്തിൽ വളരുകയാണ്. ദുബായിയിൽ നിന്ന് 15വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലത്തെിയ കബീറും ചൈനയിലെ 'വാഞ്ചോ'യിൽ കമ്പനി ജീവനക്കാരനായ ജാഫറും ചേർന്ന് സർക്കാർ ഏജൻസികളിൽ നിന്നും മറ്റും വിവിധ ശാസ്ത്രീയ കൃഷി രീതികൾ അഭ്യസിച്ച ശേഷമാണ് അക്വോപോണികസ് സംവിധാനത്തിലൂടെ വിഷരഹിത കൃഷികൾ ആരംഭിച്ചത്. 
ജാഫർ ലീവിന് നാട്ടിലത്തെുമ്പോഴാണ് കൃഷിയിൽ സജീവമാകുന്നത്. തക്കാളി, വെണ്ട, പാവൽ, വഴുതന, കോവക്ക,  വിവിധയിനം പച്ചമുളകുകൾ തുടങ്ങിയവയാണ് പ്രധാന പച്ചക്കറി കൃഷികൾ. മത്സ്യ കൃഷിയിലാണ് തുടക്കം കുറിച്ചത്. അതിനായി വീടിനോട് ചേർന്ന എട്ട് സെൻറ് സ്ഥലത്ത് 10 മീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലും രണ്ട് മീറ്റർ ആഴത്തിലും കുളമുണ്ടാക്കി മത്സ്യ ഫെഡിന്റെ സഹായത്തോടെയാണ് കൃഷി ആരംഭിച്ചത്. കുളത്തിലെ മലിനജലം ബയോ ഫിൽറ്റർ വഴി പമ്പ് ചെയ്ത് വിവിധ ഫിൽറ്ററുകൾക്കും ഇടയാക്കിയ ശേഷം ശുചീകരിച്ച വെള്ളം കുളത്തിൽ നിറക്കും. ഈ പ്രക്രിയക്കിടെ അമോണിയ കലർന്ന വെള്ളം ശാസ്ത്രീയമായി നിർമ്മിച്ച ഗ്രോബഡുകളിലെ ചെടികൾ വലിച്ചെടുത്ത് വളർച്ച പ്രാപിക്കുകയും ചെയ്യുന്നു. ഈ പ്രതിഭാസത്താൽ ഒരിക്കൽ മാത്രം കുളത്തിൽ വെള്ളം നിറച്ചാൽ മതിയാകും. വിളവെടുപ്പ് സമയത്ത് മത്സ്യം മൊത്തമായി വിൽക്കുകയും പച്ചക്കറി വീട്ടാവശ്യത്തിന് ശേഷം വിൽക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ അക്വോപോണികസ് സംവിധാനത്തിലൂടെ മത്സ്യകൃഷിയും പച്ചക്കറി കൃഷിയും വിജയകരമായി മുന്നേറുന്നതിനിടയിൽ പെരിയാറിന്റെ പടിഞ്ഞാറൻ അതിർത്തിയായ പുറപ്പിള്ളിക്കാവിന്റെ  സമീപത്തെ ഫാമിൽ 2018ലെ പ്രളയം ദുരിതക്കയം തീർത്തു.  2019ലും 2020ലും വെള്ളപ്പൊക്കം ഫാമിനെ സാരമായി ബാധിച്ചു. എന്നിട്ടും കാർഷിക രംഗത്ത്‌നിന്ന് പിന്മാറാതെ സഹോദരങ്ങൾ ജൈവ കൃഷിയെ നെഞ്ചേറ്റുകയാണ്. അപൂർവ്വമായ ഔഷധച്ചെടികൾ, ആഫ്രിക്കൻ പ്രാവുകൾ, അലങ്കാര മത്സ്യങ്ങൾ, ഫാഷൻ ഫ്രൂട്‌സ് അടക്കമുള്ള പഴവർഗങ്ങളും ഇവിടത്തെ കൃഷിയിടത്തിലുണ്ട്.
 

Latest News