Sorry, you need to enable JavaScript to visit this website.

ബുംറക്കും മുംബൈക്കും തിരിച്ചുവരവ്

അബുദാബി - ഐ.പി.എല്ലില്‍ ഉദ്ഘാടന മത്സരം തോറ്റ മുംബൈ ഇന്ത്യന്‍സും ആദ്യ മത്സരത്തില്‍ നിറം മങ്ങിയ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയും ഉജ്വലമായി തിരിച്ചുവന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നിലവിലെ ചാമ്പ്യന്മാര്‍ 49 റണ്‍സിന് തകര്‍ത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗും ബുംറയുടെ ബൗളിംഗുമാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. രോഹിതിന്റെയും (54 പന്തില്‍ 80) സൂര്യശേഖര്‍ യാദവിന്റെയും (28 പന്തില്‍ 47) സഹായത്തോടെ മുംബൈ അഞ്ചിന് 195 ലെത്തിയപ്പോള്‍ മുംബൈയുടെ മികച്ച പെയ്‌സാക്രമണം നേരിടാനാവാതെ ആന്ദ്ര റസ്സലുള്‍പ്പെടെ കൊല്‍ക്കത്ത ബാറ്റ്‌സ്മാന്മാര്‍ മടങ്ങി. ബുംറ 3 വറില്‍ 5  റണ്‍സ് മാത്രം വഴങ്ങി അപകടകാരികളായ ഓയിന്‍ മോര്‍ഗനെയും (20 പന്തില്‍ 16) റസ്സലിനെയും (11 പന്തില്‍ 11) പുറത്താക്കി. സ്‌കോര്‍: മുംബൈ അഞ്ചിന് 195, കൊല്‍ക്കത്ത 9-146.
വന്‍ സ്‌കോര്‍ പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് നല്ല അടിത്തറ വേണമായിരുന്നു. എന്നാല്‍ ഓപണര്‍മാരായ ശുഭ്മാന്‍ ഗില്ലും (11 പന്തില്‍ 7) സുനില്‍ നരേനും (10 പന്തില്‍ 9) അഞ്ചോവറാവുമ്പോഴേക്കും കൂടാരം കയറി. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് (23 പന്തില്‍ 30) വന്നതോടെയാണ് സ്‌കോര്‍ ബോര്‍ഡ് ചലിച്ചു തുടങ്ങിയത്. നിതീഷ് റാണ (18 പന്തില്‍ 24) ക്യാപ്റ്റന് ഉറച്ച പിന്തുണ നല്‍കി. തിരിച്ചുവന്ന ബുംറ ആദ്യ പന്തില്‍ റസ്സലിനെ ബൗള്‍ഡാക്കി. നാലാമത്തെ പന്തില്‍ മോര്‍ഗനെ വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ചു. അതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷ അസ്തമിച്ചു. 

Latest News