ദുബായില്‍ സന്ദര്‍ശക വിസക്ക് നിയന്ത്രണങ്ങള്‍

ദുബായ്- കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സന്ദര്‍ശക വിസകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്ത ദുബായ്. ഇനിമുതല്‍ യു.എ.ഇ സന്ദര്‍ശക വിസയില്‍ എത്തുന്നയാള്‍ തിരിച്ചുപോകുമെന്ന് വ്യക്തമാക്കുന്ന വാഗ്ദാനപത്രം, ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കുന്ന ഹോട്ടലിന്റെ റിസര്‍വേഷന്‍ തെളിവ് എന്നിവ കൂടി ഉണ്ടായിരിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) അറിയിച്ചു.
ഇക്കാര്യത്തില്‍ എല്ലാ ട്രാവല്‍ ആന്റ് ടൂറിസം കമ്പനികള്‍ക്കും ജി.ഡി.ആര്‍.എഫ്.എ നിര്‍ദേശം നല്‍കി. യു.എ.ഇയില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവരുടെ മേല്‍വിലാസവും എമിറേറ്റ്‌സ് ഐ.ഡിയുടെ പകര്‍പ്പും നല്‍കണം. മടങ്ങിപ്പോകുന്നതിനുള്ള വിമാനടിക്കറ്റും നേരത്തെ എടുത്തിരിക്കണം.
കോണ്‍ഫറന്‍സുകള്‍ക്കും എക്‌സിബിഷനുകള്‍ക്കും എത്തുന്നവര്‍ ക്ഷണപത്രം കാണിക്കണം. സന്ദര്‍ശക, ടൂറിസ്റ്റ് വിസക്കാര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കണമെന്ന് നേരത്തെതന്നെ നിര്‍ദേശമുണ്ട്.
ഇതുവരെ യു.എ.ഇ സന്ദര്‍ശക വിസ ലഭിക്കാന്‍ അപേക്ഷകന്റെ പാസ്‌പോര്‍ട്ടും ഫോട്ടോയും മാത്രം മതിയായിരുന്നു. മൂന്നു നാലു ദിവസത്തിനകം വിസ ലഭിക്കുകയും ചെയ്യും. എന്നാല്‍ ഫീസില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസക്ക് അപേക്ഷിക്കുമ്പോഴുള്ള നടപടികള്‍ക്ക് സമാനമാണ് പുതിയ നിബന്ധനകള്‍. മാറ്റങ്ങള്‍ സെപ്റ്റംബര്‍ 14 മുതല്‍ പ്രാബല്യത്തില്‍ വന്നു.

 

Latest News