ലഹരി വേട്ട; പ്രമുഖ താരങ്ങള്‍ പങ്കെടുത്ത കരണ്‍ ജോഹറിന്റെ  പാര്‍ട്ടി നര്‍ക്കോട്ടിക്‌സ് ബ്യൂറോ അന്വേഷിക്കുന്നു

മുംബൈ-ലഹരി കടത്തുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ബോളിവുഡിലെ മറ്റു താരങ്ങളിലേക്ക് അന്വേഷണം വ്യാപിക്കാന്‍ നര്‍ക്കോട്ടിക്‌സ് ബ്യൂറോ. ചോദ്യം ചെയ്യലില്‍ 15 പേരുടെ പേരാണ് റിയ ചക്രബര്‍ത്തി അന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തിയത്. ഇതിനു പുറമെ ബോളിവുഡ് സിനിമാ മേഖലയില്‍ 80 ശതമാനത്തോളം പേര്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് റിയ എന്‍.സി.ബിയോട് വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ 2019 ഒക്ടോബറില്‍ ഫിലിം മേക്കര്‍ കരണ്‍ ജോഹര്‍ നടത്തിയ ഒരു പാര്‍ട്ടിയെ പറ്റി എന്‍.സി.ബി അന്വേഷിക്കാനൊരുങ്ങുന്നെന്നാണ്  റിപ്പോര്‍ട്ട്.
ഈ പാര്‍ട്ടിയില്‍ പ്രമുഖ താരങ്ങളായ ദീപിക പദുകോണ്‍, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, ഷാഹിദ് കപൂര്‍, അര്‍ജുന്‍ കപൂര്‍, മലൈക അറോറ, വരുണ്‍ ധവാന്‍, സോയ അക്തര്‍, അയാന്‍ മുഖര്‍ജി, മീര രാജ്പുത് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.നേരത്തെ ഈ പാര്‍ട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വീഡിയോയില്‍ കാണുന്ന പലരും മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് അന്ന് വിമര്‍ശനുമുയര്‍ന്നിരുന്നു. വീഡിയോയില്‍ ലഹരി ഉപയോഗിച്ചെന്ന് സംശയിക്കുന്ന വിക്കി കൗശലിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡിലെ പ്രമുഖ താരങ്ങളായ 25 പേരെ എന്‍.സി.ബി ഉടന്‍ ചോദ്യം ചെയ്യും. ഇവരില്‍ ഭൂരിഭാഗം പേരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തവരാണെന്നാണ് സൂചന. റിയ ചക്രബര്‍ത്തി വെളിപ്പെടുത്തിയ 15 പേരില്‍ നടി സാറ അലി ഖാന്‍, രകുല്‍ പ്രീത് സിംഗ്, ദില്‍ ബേച്ചാര സിനിമയുടെ സംവിധായകന്‍ മുകേഷ് ചബ്ര എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.
 

Latest News