ഒരു സെന്റീമീറ്ററിനും അഞ്ചു സെന്റീമീറ്ററിനും ഇടയിലുള്ള 3137 കുഞ്ഞു പുസ്തകങ്ങളുണ്ടാക്കി ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേടിയ സത്താർ ആദൂർ, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗിന്നസ് ബുക്ക് 2020 ചൈനീസ് എഡിഷനിലും ഇടം നേടി. സാഹിത്യ പ്രവർത്തനം നടത്തി ഗിന്നസ് നേടുന്ന ആദ്യത്തെ ഏഷ്യക്കാരനായി മാറിയ സത്താർ കഴിഞ്ഞ വർഷം ഗിന്നസ് ബുക്കിന്റെ ഇംഗ്ലീഷ് പതിപ്പിൽ ഇടം പിടിച്ചിരുന്നു. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനെ തുടർന്ന് ടിക് ടോക്ക്, പബ്ജി പോലുള്ള നിരവധി ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ച സാഹചര്യത്തിലും ചൈനയിൽ പ്രസിദ്ധീകരിച്ച ഗിന്നസ് ബുക്കിൽ ഇടം നേടിയതിന്റെ ആഹ്ലാദത്തിലാണ് ഗിന്നസുകാരുടെ സംഘടനയായ എ.ജി.ആർ.എച്ചിന്റെ സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ ഗിന്നസ് സത്താർ ആദൂർ.
2002 ൽ ആനുകാലികങ്ങളിൽ എഴുതി തുടങ്ങിയ സത്താർ 2008 മുതലാണ് കുഞ്ഞുപുസ്തകങ്ങൾ രചിച്ച് സൗജന്യമായി വിതരണം ചെയ്യാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം ലോക സാക്ഷരതാ ദിനത്തോടാനുബന്ധിച്ച് തന്റെതായി പ്രസിദ്ധീകൃതമായ ആയിരം രചനകളുടെ പ്രദർശനം നടത്തിയിരുന്നു. മൂന്നു തവണ ലിംക ബുക്ക് റെക്കോർഡ്സ് ലഭിച്ചിട്ടുള്ള സത്താറിന് നിരവധി റെക്കോർഡ് ബുക്കുകളിൽ ഇടം നേടുകയും അങ്കണം പുസ്കാരം, മലയാളി പുരസ്കാരം ഉൾപ്പെടെയുള്ള അവാർഡുകൾ ലഭിച്ചിട്ടുമുണ്ട്.
മഹല്ല്, മിനാരങ്ങൾ, ഹുബ്ബ് എന്നീ നോവലുകളും തിരഞ്ഞെടുത്ത ഹൈക്കു കവിതകൾ, ഇലാഹി, യാ റസൂൽ സലാം എന്നീ കവിത സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂണിവേഴ്സൽ റെക്കോർഡ് ഫോറം ജൂറി ഹെഡ് ആണ്. ആർദ്രവും അർത്ഥവ്യാപ്തവുമായ അനേക രചനകൾ നടത്തിയിട്ടുള്ള
സത്താർ ആദൂർ, കുവൈറ്റ് യുദ്ധം പ്രമേയമാക്കി റെഫുജി എന്ന നോവൽ എഴുതിയതും ഈ ലോക്ഡൗൺ കാലത്താണ്. എഴുത്തിനു പുറമെ സമകാലിക സംഭവങ്ങളിലും സാമൂഹിക- സാംസ്ക്കാരിക വിഷയങ്ങളിലും ഇടപെടുന്നു. ചുറ്റുമുള്ള കാര്യങ്ങളിൽ ബോധവാനാവുക എന്നതാണ് ഒരു മനുഷ്യ സ്നേഹിയുടെ സർഗാത്മക പ്രവർത്തനത്തിന്റെ ആദ്യപടി. ആത്മാർത്ഥമായ മനുഷ്യ നന്മയുടെ പ്രകാശ കിരണങ്ങൾ പ്രസരിപ്പിക്കാൻ കഴിയുന്നു എന്നതാണ് സത്താറിന്റെ കരുത്ത്. പുതിയ അനുഭൂതികൾ സൃഷ്ടിക്കപ്പെടുന്ന ഉത്തമ സാഹിത്യത്തോടൊപ്പം ഈ അംഗീകാരലബ്ധി സത്താറിനെ സ്നേഹിക്കുന്നവർക്കും സന്തോഷം നൽകുന്നു.