റിയാദ് - വിദേശ തൊഴിലാളിക്ക് ഫൈനൽ എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്താൽ അയാളുടെ സ്‌പോൺസർഷിപ്പിലുള്ള ആശ്രിതരുടെ വിസകളും ഫൈനൽ എക്‌സിറ്റ് ആയി മാറുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. തന്റെ ഭർത്താവ് തന്റെ സ്‌പോൺസർഷിപ്പിലാണെന്നും വിദേശത്ത് കഴിയുന്നതിനിടെ കൊറോണ മൂലം രാജ്യത്തേക്ക് മടങ്ങാൻ കഴിയാതെ ഭർത്താവിന്റെ ഇഖാമ കാലാവധി അവസാനിച്ചെന്നും രാജകൽപന പ്രകാരം ഭർത്താവിന്റെ ഇഖാമയും ഓട്ടോമാറ്റിക് ആയി ദീർഘിപ്പിച്ച് നൽകിയെന്നും സൗദിയിലെ തന്റെ തൊഴിൽ കരാർ റദ്ദാക്കപ്പെട്ടിട്ടുണ്ടെന്നും ഫൈനൽ എക്‌സിറ്റ് വിസ തനിക്ക് നൽകാനാണ് സ്ഥാപനം ആഗ്രഹിക്കുന്നതെന്നും അറിയിച്ചും തന്റെ സ്‌പോൺസർഷിപ്പിലുള്ള ഭർത്താവിന് എങ്ങനെയാണ് ഫൈനൽ എക്‌സിറ്റ് നൽകുകയെന്ന് ആരാഞ്ഞും വിദേശ വനിത നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ഗുണഭോക്താവിന് ഫൈനൽ എക്‌സിറ്റ് നൽകുന്നതോടെ ആശ്രിതരുടെ വിസകളും ഫൈനൽ എക്‌സിറ്റ് ആയി മാറുമെന്ന് ജവാസാത്ത് വ്യക്തമാക്കിയത്.
അതേസമയം, നവജാത ശിശുക്കൾക്ക് ഫൈനൽ എക്‌സിറ്റ് നൽകാൻ പിതാവ് ആഗ്രഹിക്കുന്ന പക്ഷം നവജാത ശിശുക്കൾക്കും ഇഖാമയുണ്ടായിരിക്കൽ നിർബന്ധമാണെന്ന് ജവാസാത്ത് വ്യക്തമാക്കി. നവജാത ശിശുവായ തന്റെ മകന് ജനന സർട്ടിഫിക്കറ്റുണ്ടെന്നും ഇഖാമയും പാസ്‌പോർട്ടുമില്ലെന്നും അറിയിച്ചും ഈ സാഹചര്യത്തിൽ മകന് ഫൈനൽ എക്‌സിറ്റ് ലഭിക്കുമോയെന്ന് ആരാഞ്ഞും ഈജിപ്തുകാരൻ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ഫൈനൽ എക്‌സിറ്റ് നൽകാൻ ഇഖാമ നിർബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്.