Sorry, you need to enable JavaScript to visit this website.

ഗ്രീസ് മാൻ...

ആന്റോയ്ൻ ഗ്രീസ്മാന്റെ കരിയർ ഗ്രീസിൽ ചവിട്ടിയതു പോലെയായിരിക്കുകയാണ്. ബാഴ്‌സലോണയിൽ ചുവടുറപ്പിക്കാൻ ഫ്രഞ്ച് ലോകകപ്പ് ചാമ്പ്യന് സാധിക്കുന്നില്ല. ക്വികെ സെതിയേൻ കോച്ചായി വന്നതോടെ ടീമിൽ പോലും സ്ഥാനമില്ലാത്ത അവസ്ഥയാണ്. അത്‌ലറ്റിക്കൊ മഡ്രീഡിൽ നിന്നാണ് ഗ്രീസ്മാൻ ബാഴ്‌സലോണയിലെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച ബാഴ്‌സലോണയും അത്‌ലറ്റിക്കോയും ഏറ്റുമുട്ടിയപ്പോൾ കളത്തിലിറങ്ങാൻ ഗ്രീസ്മാൻ ഒരുപാട് മോഹിച്ചിട്ടുണ്ടാവും. പക്ഷെ ഏതാണ്ട് അവസാനം വരെ റിസർവ് ബെഞ്ചിലായിരുന്നു താരം. ബാഴ്‌സലോണ രണ്ടു തവണ ലീഡ് കളഞ്ഞുകുളിച്ചിട്ടും ഗ്രീസ്മാനെ കോച്ച് വിശ്വസിച്ചില്ല. തൊണ്ണൂറാം മിനിറ്റിലാണ് കളത്തിലിറക്കിയത്.


അതിനു മുമ്പ് സെൽറ്റവീഗോക്കെതിരെയും ബാഴ്‌സലോണ രണ്ടു തവണ ലീഡ് കൈവിട്ടിരുന്നു. ആ കളിയും 2-2 സമനിലയായി. അന്നും ഗ്രീസ്മാൻ അവസാന വേളയിലെ പകരക്കാരന്റെ റോളിലൊതുങ്ങി. കഴിഞ്ഞ സീസണിനൊടുവിൽ 12 കോടി യൂറോക്കാണ് ഗ്രീസ്മാനെ അത്‌ലറ്റിക്കൊ വിറ്റത്. ആ അത്‌ലറ്റിക്കോക്കു മുന്നിൽ റിസർവ് ബെഞ്ചിലിരിക്കേണ്ടി വന്നത് ഗ്രീസ്മാന് വല്ലാത്ത നാണക്കേടായി. സെർജി റോബർടോയും പതിനേഴുകാരൻ അൻസു ഫാതിയും വരെ പകരക്കാരായി വന്ന ശേഷമാണ് ഗ്രീസ്മാന് കോച്ച് അവസരം നൽകിയത്. ഗ്രീസ്മാന്റെ അവസ്ഥ കണ്ട് അത്‌ലറ്റിക്കൊ കോച്ച് ഡിയേഗൊ നടത്തിയ പ്രതികരണം വാക്കുകളില്ല എന്നായിരുന്നു. 


ഗ്രീസ്മാന്റെ നിലവാരത്തിലുള്ള ഒരു കളിക്കാരനെ ഈ രീതിയിൽ കൈകാര്യം ചെയ്യേണ്ടി വരുന്നത് സാഹചര്യങ്ങളുടെ സമ്മർദ്ദമാണ് എന്നാണ് സെതിയേൻ പ്രതികരിച്ചത്. ആ അവസരത്തിൽ അയാളെ വേണമെങ്കിൽ പകരക്കാരനായി ഇറക്കാതിരിക്കാമായിരുന്നു. എന്നാൽ ഗ്രീസ്മാനെ പോലുള്ള കളിക്കാർ എപ്പോഴും പ്രതീക്ഷ നൽകുന്നു, അവസാന നിമിഷമെങ്കിലും കളി തിരിക്കാമെന്ന്. അതിന്റെ പേരിൽ ഗ്രീസ്മാനോട് മാപ്പ് പറയില്ല. എന്തുകൊണ്ടാണ് മാറ്റിനിർത്തിയതെന്ന് അയാൾക്കു മനസ്സിലാവും -സെതിയേൻ പറഞ്ഞു. 


സെമിയോണിക്കു കീഴിലാണ് ഗ്രീസ്മാൻ മികച്ച സ്‌ട്രൈക്കറായി വളർന്നത്. ബാഴ്‌സലോണയുടെ 4-3-3 ശൈലിക്ക് യോജിച്ചതായിരുന്നില്ല ഇരുപത്തൊമ്പതുകാരന്റെ കളി. ലൂയിസ് സോറസ് തിരിച്ചുവന്നതോടെ ഗ്രീസ്മാൻ ആവശ്യമില്ലാതായി. ഈ സീസണിൽ വെറും എട്ടു ഗോളാണ് ഗ്രീസ്മാൻ സ്‌കോർ ചെയ്തത്. ഒരു പതിറ്റാണ്ടിനിടയിൽ ഏറ്റവും മോശം. ഈ വർഷം ലീഗിൽ ഒരു ഗോളാണ് അടിച്ചത്. ലോകത്തിലെ ഏറ്റവും വിലയേറിയ ഒരു കളിക്കാരന് അഭിമാനിക്കാൻ വക നൽകുന്നതല്ല ഈ കണക്കുകൾ. 

 

Latest News