ദുബായ്- ഭര്‍ത്താവിന്റെ മരണം വീഡിയോ കോളില്‍ നിസ്സഹായായി നോക്കിയിരിക്കേണ്ടി വന്ന ബിജിമോള്‍ എന്ന യുവതിക്ക് താങ്ങായി സുമനസ്സുകളുടെ സഹായം. നാടണഞ്ഞ ബിജിമോളിന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ വീട് നിര്‍മിച്ചു നല്‍കും.
കോവിഡ് –19ന്റെ വ്യാപനത്തെ തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങിയ ബിജിമോള്‍ക്ക് ഭര്‍ത്താവിവിന്റെ മരണവും സംസ്‌കാരവും വീഡിയോ കോളിലൂടെ കാണേണ്ടി വന്ന ദു:ഖവാര്‍ത്ത അറിഞ്ഞ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദല്‍ഹി സെക്രട്ടറിയും ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്റ്റീവ് കോര്‍ഡിനേറ്ററുമായ അഡ്വ. ദീപയാണ് ഇതിനായി മുന്‍കൈയെടുത്തത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകനായ ഫ്രാന്‍സിസ് കൈതാരത്തു അങ്കമാലി തുറവൂരില്‍ ബിജിക്കു വീടിനുള്ള സ്ഥലം സൗജന്യമായി വാഗ്ദാനം ചെയ്തു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ മിഡില്‍ ഈസ്റ്റ് പ്രതിനിധികളായ പൗലോസ് തേപ്പാല, ടോം ജേക്കബ്, ഗിരീഷ് ബാബു എന്നിവര്‍ വീടു വയ്ക്കാനുള്ള സഹായവും വാഗ്ദാനം ചെയ്തു. ബിജിമോള്‍ക്കു ക്വാറന്റൈന്‍ കഴിഞ്ഞു മക്കളെ കൂട്ടി താമസിക്കാനുള്ള സൗകര്യം ഒരുങ്ങിയതായി ബഹ്‌റൈനില്‍നിന്നു റെയ്‌സണ്‍ വര്‍ഗീസ് അറിയിച്ചു.
എറണാകുളം കളമശ്ശേരി സ്വദേശിനിയായ ബിജിമോള്‍ 28 നാണ് നാട്ടിലെത്തിയത്. മൂന്ന് മക്കളുടെ മാതാവായ ഈ യുവതിക്ക് അര്‍ബുദം ബാധിച്ച് മരിച്ച ഭര്‍ത്താവ് ശ്രീജിതി(37)ന്റെ മുഖം അവസാനമായൊന്ന് കാണാന്‍ സാധിച്ചില്ല.