ദുബായ്- വേദനയുടെ കനലാഴങ്ങള്‍ കണ്ട ദിനങ്ങള്‍ക്ക് ശേഷം നാടണയുമ്പോള്‍ ബിജിമോളുടെ മനസ്സില്‍ ഒരിക്കലും മായാത്ത ദു:ഖചിത്രങ്ങള്‍ മാത്രം. ഭര്‍ത്താവ് മരിക്കുന്നത് വീഡിയോ കോളിലൂടെ കണ്ട് നിസ്സഹായയായി കണ്ണീര്‍ പൊഴിച്ച ബിജിമോള്‍, അദ്ദേഹത്തിന്റെ സംസ്‌കാരചടങ്ങുകള്‍ വീഡിയോയില്‍ കണ്ട് ദുബായിലെ മുറിയിലിരിക്കേണ്ടി വന്ന ബിജിമോള്‍, സാക്ഷാത്കരിക്കാത്ത സ്വപ്‌നങ്ങളുമായി നാട്ടിലേക്ക് മടങ്ങി.
13 വര്‍ഷം ഭര്‍ത്താവ് ശ്രീജിത് ജോലി ചെയ്ത ദുബായിലേക്ക് ജോലി തേടി വിസിറ്റ് വിസയിലെത്തിയ ബിജിമോളെ കാത്തിരുന്നത് ദുരന്തം മാത്രമായിരുന്നു. ശ്രീജിതിന് അര്‍ബുദം ബാധിച്ചതോടെയാണ് കുടുംബത്തിന്റെ ഭാരം 37 കാരിയായ ബിജിയുടെ തോളില്‍ വന്നത്. ഭര്‍ത്താവിന്റെ ചികിത്സയും മൂന്നു മക്കളുടെ പഠനവും മുന്നോട്ടുകൊണ്ടുപോകാനാണ് ബിജിമോള്‍ ഇവിടെ വന്നത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
തൊഴില്‍ തട്ടിപ്പുകാരാല്‍ വഞ്ചിക്കപ്പെട്ട ബിജിമോള്‍ക്ക്, ഭര്‍ത്താവിന് അസുഖം വര്‍ധിച്ചിട്ടും നാട്ടില്‍ പോകാനായില്ല. അപ്പോഴേക്കും വ്യോമഗതാഗതം നിലച്ചിരുന്നു. ജനുവരി 16 ന് ദുബായിലെത്തിയ ബിജിമോള്‍ക്ക് ഏജന്റ് ഒരു മസാജ് പാര്‍ലറിലാണ് ജോലി ശരിയാക്കിയത്. പറഞ്ഞ ജോലി അല്ലാതിരുന്നതിനാലും അവിടത്തെ സാഹചര്യം മോശമായിരുന്നതിനാലും ബിജി മൂന്നു ദിവസം കൊണ്ട് അവിടത്തെ ജോലി നിര്‍ത്തി. ഫെബ്രുവരി 16 ന് ഒരു മാസത്തെ വിസിറ്റ് വിസ കാലാവധി കഴിയുകയും ചെയ്തു. എന്നിട്ടും ഇവിടെ തുടരുകയായിരുന്നു. വന്ദേഭാരത് മിഷനില്‍ വ്യാഴാഴ്ച എയര്‍ ഇന്ത്യ വിമാനത്തിലാണ് ബിജിമോള്‍ നാട്ടിലേക്ക് പോയത്.