ലോകകപ്പ് നീട്ടുന്ന തീരുമാനം വീണ്ടും നീട്ടി

ദുബായ് - ട്വന്റി20 ലോകകപ്പ് നീട്ടിവെക്കാനുള്ള തീരുമാനത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന ഐ.സി.സി ബോര്‍ഡ് യോഗത്തില്‍ ധാരണയായില്ല. ലോകകപ്പ് നടത്താനുള്ള പദ്ധതികളുമായി മുന്നോട്ടുപോവുകയാണെന്ന് ഐ.സി.സി വിശദീകരിച്ചു. എന്നാല്‍ ബദല്‍ പദ്ധതികള്‍ ഗൗരവമായി ആലോചിക്കുകയാണെന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ വെളിപ്പെടുത്തിയത്. ജൂണ്‍ 10 ന് വിഷയം വീണ്ടും ചര്‍ച്ച ചെയ്യും. 
ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ഓസ്‌ട്രേലിയയില്‍ ലോകകപ്പ് നടക്കേണ്ടത്. 16 ടീമുകളും സപ്പോര്‍ട് സ്റ്റാഫുമൊക്കെയായി വന്‍ ജനാവലി ഓസ്‌ട്രേലിയയില്‍ എത്തുന്നത് ഈ ഘട്ടത്തില്‍ ചിന്തിക്കാനാവാത്ത കാര്യമാണ്. ഈ വര്‍ഷം ടൂര്‍ണമെന്റ് നടത്തുന്നത് താങ്ങാനാവാത്ത റിസ്‌കാണെന്ന് അംഗങ്ങള്‍ കരുതുന്നു. പല രാജ്യങ്ങളിലും പലതരത്തിലാണ് യാത്രാ നിയന്ത്രണങ്ങളും ക്വാരന്റൈന്‍ നിബന്ധനകളും. കാണികളില്ലാതെ ടൂര്‍ണമെന്റ് നടത്തിയാലുണ്ടാവുന്ന റവന്യൂ നഷ്ടം ഭീമമായിരിക്കും. കളികള്‍ നടത്താനുള്ള ബയോ സെക്യൂര്‍ മേഖല സൃഷ്ടിക്കാനുള്ള അധികച്ചെലവ് വേറെയും. തീരുമാനം നീളുന്നത് സംപ്രേഷണാവകാശം നേടിയെടുത്ത ടി.വി കമ്പനികള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പലരും പരാതിപ്പെട്ടു. 

 

Latest News