Sorry, you need to enable JavaScript to visit this website.

കൊറോണ നേരിട്ട രീതി, ട്രയ്‌നിംഗ് കേരളത്തിലേക്ക് മാറ്റണമെന്ന് 

ന്യൂദല്‍ഹി - പ്രമുഖ അത്‌ലറ്റുകളുടെ പരിശീലനം തിരുവനന്തപുരത്തേക്ക് മാറ്റുന്നതിനെ അനുകൂലിക്കുമെന്ന് വിദേശ കോച്ചുമാരായ ബെദ്രോസ് ബെദ്രോസിയാനും ഗലീന ബുഖാറിനയും. കളിക്കാര്‍ക്കും അതാണ് താല്‍പര്യം. പട്യാലയിലെ കൊടും ചൂടാണ് കാരണം പറയുന്നതെങ്കിലും കൊറോണ ഭീതിയും അവരെ അലട്ടുന്നു. കേരളം കൊറോണയെ നേരിട്ട രീതിയില്‍ അവര്‍ക്ക് ആത്മവിശ്വാസമുണ്ട്. 
പട്യാലയില്‍ ചൂട് 45 ഡി്ഗ്രിയോളമുയര്‍ന്ന സാഹചര്യത്തില്‍ പരിശീലനം കേരളത്തിലേക്ക് മാറ്റണമെന്ന് കായിക താരങ്ങള്‍ അഭ്യര്‍ഥിച്ചു. 
ഉത്തരേന്ത്യയില്‍ ചൂടുകാറ്റ് ആഞ്ഞുവീശുകയാണ്. മാര്‍ച്ച് മുതല്‍ നിരവധി അത്‌ലറ്റുകള്‍ പട്യാലയില്‍ ക്യാമ്പ് ചെയ്യുകയാണ്. തിരുവനന്തപുരത്തെ സായ് എല്‍.എന്‍.സി.പി.ഇ-യില്‍ മതിയായ പരിശീലന സൗകര്യങ്ങളുണ്ട്. കാലാവസ്ഥയും അനുയോജ്യമാണ്. പക്ഷെ അവിടെ ട്രാക്ക് പുതുക്കിപ്പണിയുകയാണ്. മാര്‍ച്ചില്‍ തീരേണ്ട ജോലി ലോക്ഡൗണ്‍ കാരണം നീണ്ടുപോവുകയായിരുന്നു. സെപ്റ്റംബറിലേ പണി പൂര്‍ത്തിയാവാന്‍ സാധ്യതയുള്ളൂ. 
മാര്‍ച്ച് ഒന്ന് വരെ അത്‌ലറ്റുകള്‍ തിരുവനന്തപുരത്തായിരുന്നു. എന്നാല്‍ പിന്നീട് നിരവധി മീറ്റുകള്‍ ഉള്ളതിനാല്‍ ക്യാമ്പ് പട്യാലയിലേക്ക് മാറ്റുകയായിരുന്നു. കൊറോണ കാരണം മീറ്റുകളൊന്നും നടന്നില്ല. 
തിരുവനന്തപുരം പോലീസ് സ്‌റ്റേഡിയത്തിലെ ട്രാക്ക ഉപയോഗിക്കാമെന്നാണ് കോച്ചുമാര്‍ പറയുന്നത്. തിരുവനന്തപുരത്താവുമ്പോള്‍ ബീച്ച് ട്രയ്‌നിംഗും സാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കേരളം കൊറോണ നേരിടുന്ന രീതിയും കോച്ചുമാരില്‍ ആത്മവിശ്വാസം സൃഷ്ടിക്കുന്നു.    

Latest News