ബീജിംഗ്- കോവിഡ് 19ന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിൽ ഒരു മാസത്തിനു ശേഷം വീണ്ടും രോഗബാധ. വുഹാനിലെ ഹ്യൂബെ പ്രവിശ്യയിലാണ് ഇപ്പോള്‍ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ മൂന്നിന് ശേഷം വുഹാനില്‍ പുതിയ പോസിറ്റീവ് കേസുകളൊന്നും സ്ഥിരീകരിച്ചിരുന്നില്ല. കടുത്ത നിയന്ത്രണങ്ങള്‍ക്ക് ശേഷം രോഗവ്യാപനം നിയന്ത്രണവിധേയമാക്കിയ ചൈനയില്‍ ഇതോടെ കോവിഡിന്റെ രണ്ടാംഘട്ടം ആരംഭിച്ചേക്കുമോ എന്ന ആശങ്കയിലാണ്.
14 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 28-ന് ശേഷം ചൈനയില്‍ ഇത്രയധികം കേസുകള്‍ ഒന്നിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമാണ്. ഇതോടെ 'ലോ റിസ്കില്‍' പെടുത്തി നിയന്ത്രണങ്ങള്‍ ലഘൂകരിച്ച പലപ്രവിശ്യകളും ഇപ്പോള്‍ 'ഹൈ റിസ്കി'ലേക്ക് മാറ്റിയിരിക്കുകയാണ്.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ 794 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ഇപ്പോൾ ചൈനയില്‍ ചികിത്സയിലുള്ളത്. ഇതിൽ 48 പേർ വിദേശത്തുനിന്ന് എത്തിയവരാണ്.