Sorry, you need to enable JavaScript to visit this website.

ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷം കടന്നു; മുപ്പത് ലക്ഷത്തോളം രോഗികള്‍

ജനീവ- കോവിഡ് 19 ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരണപ്പെട്ടവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് 203,324 പേര്‍ക്കാണ് ഇതുവരെ കോവിഡ് കാരണം ജീവന്‍ നഷ്ടപ്പെട്ടമായത്. 2,924,265 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു.  

കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 960,896 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,856 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 54,265 ആയി. അമേരിക്കയിലെ കോവിഡ് പ്രഭവ കേന്ദ്രമായ ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളും കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസിലെ മരണങ്ങളില്‍ പകുതിയും ഇവിടെയാണ് രേഖപ്പെടുത്തിയത്. കോവിഡ് വ്യാപനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള സ്പെയിനിലേതിനേക്കാള്‍ കോവിഡ് രോഗികള്‍ ന്യൂയോര്‍ക്കില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 288,313 പേര്‍ക്കാണ് ഇവിടെ ഇതുവരെ കോവിഡ് ബാധിച്ചത്.  

അമേരിക്ക 960,896, സ്പെയിന്‍ 223,759, ഇറ്റലി 195,351, ഫ്രാന്‍സ് 161,488, ജര്‍മനി 156,513, ബ്രിട്ടന്‍ 148,377, തുര്‍ക്കി 107,773, ഇറാന്‍ 8 9,328, ചൈന 82,827, റഷ്യ 74,588 എന്നിങ്ങനെയാണ് ലോകത്ത് കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന ആദ്യ പത്ത് രാജ്യങ്ങള്‍. രോഗ വ്യാപനത്തിലെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് പതിനാറാം സ്ഥാനത്താണ്. 26,496 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.
 

Latest News