Sorry, you need to enable JavaScript to visit this website.

തൊഴിലാളികളെ പിടികൂടുന്നതു വരെ  ഹുറൂബ് നിലനിൽക്കും -ജവാസാത്ത്

റിയാദ്- തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടുന്ന വിദേശ തൊഴിലാളികളെ പിടികൂടി നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതു വരെ അവരുടെ പേരിലുള്ള ഹുറൂബ് നിലനിൽക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. തന്റെ സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളിയെ താൻ ഹുറൂബാക്കിയിട്ടുണ്ടെന്നും മാനവശേഷി മന്ത്രാലയത്തിലെ ഡാറ്റകളിൽ നിന്ന് തൊഴിലാളിയെ തന്റെ സ്‌പോൺസർഷിപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിറിലുള്ള തന്റെ അക്കൗണ്ടിൽ നിന്ന് തൊഴിലാളിയുടെ വിവരങ്ങൾ നീക്കം ചെയ്തിട്ടില്ലെന്നും തൊഴിലാളിയുടെ വിവരങ്ങൾ അബ്ശിറിൽ നിന്ന് ഒഴിവാക്കാൻ ആഗ്രഹിക്കുന്നതായും അറിയിച്ച് സൗദി പൗരൻ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടുന്ന വിദേശ തൊഴിലാളികളെ പിടികൂടി നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതു വരെ അവരുടെ പേരിലുള്ള ഹുറൂബ് നിലനിൽക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്. 


ഹുറൂബ് രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനു ശേഷം മാനവശേഷി മന്ത്രാലയത്തിൽ തൊഴിലുടമയുടെ റെക്കോർഡിൽ നിന്ന് തൊഴിലാളിയെ നീക്കം ചെയ്യും. എന്നാൽ ഒളിച്ചോടിയ തൊഴിലാളിയെ പിടികൂടി നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതു വരെ സുരക്ഷാ വകുപ്പുകളുടെ പക്കൽ ഹുറൂബ് നിലനിൽക്കുമെന്നും ജവാസാത്ത് വ്യക്തമാക്കി. 
ഒളിച്ചോടുന്ന തൊഴിലാളികൾ പിടിയിലായാൽ അവരെ ഹുറൂബ് റദ്ദാക്കി നാടുകടത്തുകയാണ് പതിവെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിനാൽ സ്‌പോൺസർമാർ ഹുറൂബാക്കുന്ന തൊഴിലാളികൾ പിടിയിലായാൽ സ്വദേശങ്ങളിലേക്ക് നാടുകടത്തുന്നതിനു മുന്നോടിയായി ഫൈനൽ എക്‌സിറ്റ് നൽകുന്നതിന് തൊഴിലാളികളുടെ പേരിലുള്ള ഹുറൂബ് റദ്ദാക്കും. ഇങ്ങിനെ ഹുറൂബ് നീക്കം ചെയ്യുന്ന കാര്യം സ്‌പോൺസർമാരെ അറിയിക്കില്ല. 


ഭാവിയിൽ പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതിന് ഇത്തരക്കാരുടെ വിരലടയാളം രജിസ്റ്റർ ചെയ്ത് കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്യും. സാമ്പത്തിക ബാധ്യതകളും മറ്റും തേടി സ്‌പോൺസർമാർ കേസ് നൽകാത്ത സാഹചര്യങ്ങളിലാണ് ഒളിച്ചോടുന്നവരെ പിടികൂടി കഫീലുമാരെ അറിയിക്കാതെ ഹുറൂബ് റദ്ദാക്കി നാടുകടത്തുക. ഒൡച്ചോടുന്നവർക്കെതിരെ സ്‌പോൺസർമാർ കേസുകൾ നൽകുന്നപക്ഷം അത്തരക്കാരെ ഈ രീതിയിൽ നാടുകടത്തില്ല. 
സൗദി വിടുന്നതിന് വിലക്കുള്ള സ്വദേശികളുടെയും വിദേശികളുടെയും പട്ടിക ജവാസാത്ത് ഡയറക്ടറേറ്റ് തയാറാക്കുന്നുണ്ട്. ഇതേപോലെ സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ളവരുടെ പട്ടികയും തയാറാക്കുന്നുണ്ട്. സൗദിയിലെത്തുന്ന പക്ഷം പിടികൂടേണ്ട പ്രതികളുടെയും കുറ്റവാളികളുടെയും പട്ടികയും തയാറാക്കുന്നുണ്ട്. ഈ പട്ടികകൾ എയർപോർട്ടുകളിലെയും തുറമുഖങ്ങളിലെയും കരാതിർത്തി പോസ്റ്റുകളിലെയും എല്ലാ നഗരങ്ങളിലെയും ജവാസാത്ത് ഡയറക്ടറേറ്റുകൾക്കും വിദേശങ്ങളിലെ സൗദി എംബസികൾക്കും സൗദി അറേബ്യക്കകത്തെ സുരക്ഷാ വകുപ്പുകൾക്കും കൈമാറുന്നുണ്ടെന്നും സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. 


സ്വകാര്യ മേഖലാ  തൊഴിലാളികളെ ഓൺലൈൻ വഴി ഹുറൂബാക്കുന്നതിന് തൊഴിലുടമകൾക്ക് സാധിക്കും. ഇതിന് വ്യവസ്ഥകൾ ബാധകമാണ്. ഒരു തൊഴിലാളിയെ ഒരു തവണ മാത്രമേ ഹുറൂബാക്കുന്നതിന് കഴിയുകയുള്ളൂ. ഒരു വട്ടം ഹുറൂബാക്കിയ തൊഴിലാളിയെ ഹുറൂബ് റദ്ദാക്കിയ ശേഷം വീണ്ടും ഹുറൂബാക്കുന്നതിന് കഴിയില്ല. ഫൈനൽ എക്‌സിറ്റ് വിസ ഇഷ്യു ചെയ്ത തൊഴിലാളികളെയും ഹുറൂബാക്കുന്നതിന് സാധിക്കില്ല.
സ്ഥാപനത്തിനെതിരെ കേസ് നൽകിയ തൊഴിലാളികളെ ഹുറൂബാക്കാനും കഴിയില്ല. കൂടാതെ തൊഴിലാളികളെ ഹുറൂബാക്കുന്നതിന് അവരുടെ വർക്ക് പെർമിറ്റും ഇഖാമയും കാലാവധിയുള്ളതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. കാലാവധി അവസാനിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെങ്കിലും ഹുറൂബാക്കുന്നതിന് സാധിക്കും. ഹുറൂബാക്കുന്നതിന് മറ്റു അനുബന്ധ രേഖകളും ഓൺലൈൻ അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യണം. തൊഴിലുടമകൾക്കും അവരുടെ നിയമാനുസൃത പ്രതിനിധികൾക്കും ഓൺലൈൻ വഴി തൊഴിലാളികളെ ഹുറൂബാക്കാനും ഹുറൂബ് റദ്ദാക്കാനും സാധിക്കും. 


ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി ഗാർഹിക തൊഴിലാളികളുടെ ഹുറൂബ് റദ്ദാക്കാൻ കഴിയില്ല. ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി പരാതി നൽകുന്നവർ ഹുറൂബ് റദ്ദാക്കാൻ ആഗ്രഹിക്കുന്ന പക്ഷം തൊഴിലാളികളെ ഹുറൂബാക്കി പതിനഞ്ചു ദിവസത്തിനകം ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിലെ വിദേശി വകുപ്പിനെ നേരിട്ട് സമീപിച്ച് ഹുറൂബ് റദ്ദാക്കുന്നതിന് നടപടികൾ സ്വീകരിക്കണം. പതിനഞ്ചു ദിവസം പിന്നിട്ട ശേഷം ഒരു കാരണവശാലും ഹുറൂബ് റദ്ദാക്കാൻ കഴിയില്ല. ഇത്തരം സാഹചര്യങ്ങളിൽ തൊഴിലാളികളെ ജവാസാത്തിന്റെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി പിടികൂടി സൗദിയിൽ നിന്ന് നാടുകടത്തുകയും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും. 

Latest News