Sorry, you need to enable JavaScript to visit this website.

എന്നും ഉണരുന്നത് ആംബുലന്‍സിന്റെ ശബ്ദം കേട്ട്-  ഗായിക ശ്വേത

മിലന്‍-കൊറോണ ഏറ്റവും കൂടുതല്‍ മരണം വിതച്ച രാജ്യമാണ് ഇറ്റലി. ഇപ്പോഴത്തെ ഇറ്റലിയിലെ ഭയപ്പെടുത്തുന്ന അവസ്ഥയെ കുറിച്ചു പറയുകയാണ് നടിയും ഗായികയുമായ ശ്വേത പണ്ഡിറ്റ്. ഇറ്റലിയിലെ വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലാണ് ശ്വേത. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ശ്വേത തന്റെ ആശങ്കകള്‍ പങ്കുവെച്ചത്.
ലോകം മുഴുവന്‍ ഭീതിയുണ്ടാക്കുന്ന കൊറോണ വൈറസിനെക്കുറിച്ച് നിങ്ങള്‍ കേട്ടുകാണും. ഇന്ത്യ പോലും കംപ്ലീറ്റ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് അവശ്യവുമാണ്. ഞാന്‍ കണ്ട ചില കാര്യങ്ങളാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. ഞാനിപ്പോള്‍ ഇറ്റലിയിലാണ്. ലോകത്തില്‍ കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച ഒരു രാജ്യം. ഇവിടെ എന്റെ സ്വന്തം വീടിനകത്ത് ഒറ്റപ്പെട്ടിരിക്കുകയാണ് ഞാന്‍. നമുക്കെങ്ങനെ കിട്ടിയെന്നോ എപ്പോള്‍ കിട്ടിയെന്നോ പോലും അറിയാന്‍ കഴിയാത്ത ഈ അസുഖം ഒരു സാധാരണ ഫഌ ആണോ അതോ കൊറോണ വൈറസ് ബാധയാണോ എന്നൊന്നും മനസിലാകില്ല.
ഡോക്ടര്‍മാരുടെ അരികിലേക്ക് നമ്മള്‍ എത്തുമ്പോഴേക്കും ഒരുപാട് വൈകിയിരിക്കും. നമുക്ക് തീവ്രപരിചരണവും ഓക്‌സിജന്‍ സപ്ലൈയുമൊക്കെ ആവശ്യമായി വരും. ഇതൊരു വിനോദയാത്രയോ അവധിക്കാലമോ അല്ല. ഈ സാഹചര്യത്തിന്റെ ഭീകരതയെ വളരെ ദുഃഖത്തോടെ കണ്ടുനിന്ന ആളാണ് ഞാന്‍. ഏകദേശം 8000 ജീവനുകള്‍ കൊറോണ വൈറസ് കാരണം നഷ്ടപ്പെട്ടു എന്ന് നിങ്ങളും വാര്‍ത്തകളിലെല്ലാം കണ്ടിരിക്കും. എന്നും രാവിലെ ആംബുലന്‍സ് സൈറന്റെ ശബ്ദം കേട്ടാണ് ഉറക്കമുണരുന്നത്. ഇത് സത്യമാണ്. ആളുകള്‍ എന്നെ വിളിച്ച് എന്റെ ക്ഷേമം അന്വേഷിക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ സുരക്ഷിതയും ആരോഗ്യവതിയും ആയിരിക്കുന്നത് പ്രാര്‍ത്ഥനകള്‍ കൊണ്ടാണ്.
ലോകം മുഴുവന്‍ ഈ വൈറസ് പകര്‍ന്നു കൊണ്ടിരിക്കുകയാണ്. അമേരിക്കയും ലണ്ടനുമൊക്കെ കടന്ന് ഇപ്പോഴത് ഇന്ത്യയിലും എത്തിയിരിക്കുകയാണ്. വൈറസ് എത്താന്‍ വൈകിയെന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് ഭാഗ്യമുണ്ട്. ഇറ്റലിയില്‍ ഇത് എങ്ങനെ വന്നെന്നും എങ്ങനെ പടര്‍ന്നുപിടിച്ചെന്നും ഒരുപാടുപേര്‍ ചോദിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ശരിക്കും അത് അറിയില്ല. ഇതേക്കുറിച്ച് അറിഞ്ഞ് വന്നപ്പോഴേക്കും വൈറസ് ചിറകു വിടര്‍ത്തി എല്ലായിടത്തേക്കും വ്യാപിച്ചിരുന്നു. ഇതുതന്നെ ഇന്ത്യയിലും സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കും ഹോളിക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തണം എന്നുണ്ടായിരുന്നു. ഒരു വിമാനത്തില്‍ ഞാന്‍ വീട്ടില്‍ എത്തുമായിരുന്നു. ഞാന്‍ ഇവിടെ ഒറ്റയ്ക്കാണ്. പക്ഷെ എനിക്ക് ആ വൈറസ് ബാധ ഏല്‍ക്കണ്ട, അത് എന്റെ ശരീരത്തിലൂടെ പകരുകയും വേണ്ട.
നിങ്ങള്‍ പരിചയപ്പെടുന്ന ആള്‍ വൈറസ് ബാധിതന്‍ ആണോ അല്ലയോ എന്ന് നിങ്ങള്‍ക്ക് അറിയില്ല. ഇത് എന്റെ തീരുമാനമായിരുന്നു. ഒരു സര്‍ക്കാര്‍ അധികാരിയും പറഞ്ഞതല്ല. നിങ്ങളെല്ലാവരും ഈ മഹാമാരിക്കെതിരെ പോരാടുകയും അതിനെ കീഴ്‌പ്പെടുത്തുകയും വേണം. വീട്ടില്‍ തന്നെ ഇരിക്കുക, കൈകള്‍ കഴുകുക. വീട്ടിലെ അംഗങ്ങളോട് പോലും അകലത്തില്‍ നിന്നുമാത്രം സംസാരിക്കുക. സുഹൃത്തുക്കളുമായി വിഡിയോ കോള്‍ വഴി സംസാരിക്കൂ. പാട്ടുകള്‍ കേള്‍ക്കൂ, വായിക്കൂ, കുറച്ച് വിശ്രമിക്കൂ, സുരക്ഷിതരായി ഇരിക്കൂ''  ശ്വേത വീഡിയോയില്‍ പറഞ്ഞു. 

Latest News