അസൻസിയോൻ - വ്യാജ പാസ്പോർട്ടിൽ സഞ്ചരിച്ച തുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രമുഖ ഫുട്ബോളർ റൊണാൾഡീഞ്ഞൊ പാരഗ്വായിൽ അറസ്റ്റിൽ. വ്യാഴാഴ്ച ഏഴ് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം റൊണാൾഡിഞ്ഞോെയെയും സഹോദരനെയും അറസ്റ്റ് ചെയ്യേണ്ടെന്നായിരുന്നു പ്രോസിക്യൂട്ടറുടെ നിലപാട്. ഇരുവരും വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും അന്വേഷണത്തിൽ ഇരുവരും വിലപ്പെട്ട വിവരം നൽകിയെന്നുമായിരുന്നു വെറുതെ വിടുന്നതിന് കാരണം പറഞ്ഞത്. പരമാവധി പിഴ അടക്കേണ്ടി വരിക മാത്രമേ ചെയ്യൂ എന്നായിരുന്നു ധാരണ.
എന്നാൽ പ്രോസിക്യൂട്ടറെ തള്ളിയാണ് ഇപ്പോൾ ഇരുവരെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. ഞായറാഴ്ച വിശദമായി ചോദ്യം ചെയും. പാരഗ്വായിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനാണ് വ്യാജ പാസ്പോർട് ഉപയോഗിച്ച് എത്തിയത്.
2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായ റൊണാൾഡീഞ്ഞൊ ചാമ്പ്യൻസ് ലീഗും കോപ ലിബർട്ടഡോറസും കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച കളിക്കാനായി രണ്ടു തവണ ഫിഫ തെരഞ്ഞെടുത്തു. ബാലൻഡോർ ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്.






